Saturday, July 27, 2024
HomeKeralaപേരിനൊരു കാരവൻ പോലും ഇല്ലാതെ സര്‍ക്കാരിൻ്റെ കാരവൻ ടൂറിസം; വിനോദ സഞ്ചാര വകുപ്പിൻറെ വൻ വാഗ്ദാനങ്ങള്‍...

പേരിനൊരു കാരവൻ പോലും ഇല്ലാതെ സര്‍ക്കാരിൻ്റെ കാരവൻ ടൂറിസം; വിനോദ സഞ്ചാര വകുപ്പിൻറെ വൻ വാഗ്ദാനങ്ങള്‍ വിശ്വസിച്ച്‌ പണം നിക്ഷേപിച്ച സംരംഭകര്‍ കോടികളുടെ നഷ്ടത്തില്‍

തിരുവനന്തപുരം: കൊട്ടിഘോഷിച്ച്‌ സർക്കാർ പ്രഖ്യാപിച്ച കാരവൻ ടൂറിസം കട്ടപ്പുറത്ത്. സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലക്ക് വൻ മുതല്‍ക്കൂട്ടാകുമെന്ന് അവകാശപ്പെട്ട് തുടങ്ങിയ പദ്ധതി പേരിനൊരു കാരവൻ പോലും ഇല്ലാത്ത അവസ്ഥയിലാണ് ഇപ്പോള്‍.

വിനോദ സഞ്ചാര വകുപ്പിൻറെ വൻ വാഗ്ദാനങ്ങള്‍ വിശ്വസിച്ച്‌ കാരവനും കാരവൻ പാർക്കും തുടങ്ങാൻ പണം നിക്ഷേപിച്ച സംരംഭകരില്‍ മിക്കവരും കോടികളുടെ നഷ്ടത്തിലും കടക്കെണിയിലുമാണ്.

മുപ്പത്താറ് വര്ഷത്തിനിടക്ക് ഇതാ കേരളത്തിന് പുതിയൊരു ടൂറിസം പ്രൊഡക്‌ട് എന്ന് വിശേഷിപ്പിച്ചാണ് മന്ത്രി മുഹമ്മദ് റിയാസ് കാരവൻ പാർക്കുകള്‍ പ്രഖ്യാപിച്ചത്. ആഡംബര യാത്രക്കൊപ്പം പ്രകൃതി രമണീയമായ സ്ഥലത്ത് അതേ വാഹനത്തില്‍ തന്നെ താമസ സൗകര്യവും ഒരുക്കുന്നതായിരുന്നു പദ്ധതി. കോടികള്‍ മുടക്കി നാടുനീളെ പ്രചാരം നല്‍കി. കൊട്ടിഘോഷിച്ച ഉദ്ഘാടനങ്ങള്‍ നടന്നു. ടൂറിസം മേഖലയില്‍ മുമ്ബെങ്ങുമില്ലാത്ത എന്തോ നടക്കാൻ പോകുന്നു എന്ന തോന്നലുണ്ടാക്കി.
എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം സംസ്ഥാന തല ഉദ്ഘാടനം നടന്ന വാഗമണില്‍ നിന്ന് നോക്കുമ്ബോള്‍ കാണുന്നത് കട്ടപ്പുറത്തായ കാരവൻ ടൂറിസമാണ്.

നാല് സീറ്റും കിടക്കാനുള്ള സൗകര്യവും ശുചിമുറിയും മുതല്‍ ഹോം തിയറ്റർ വരെയുള്ള സൗകര്യങ്ങളോടെ ഒരു കാരവൻ ഇറക്കാൻ ഒരു കോടിയോളം രൂപ വേണം. 20000 മുതല്‍ 25000 വരെ വാടക. മുടക്ക് മുതല്‍ മുതലാകണമെങ്കില്‍ പകുതിയിലധികം ദിവസം നിർത്താതെ ഓടേണ്ട അവസ്ഥ. 1500 ഓളം കാരവനുകളിറക്കാൻ 373 സംരംഭകർ രജിസ്റ്റർ ചെയ്തെന്നായിരുന്നു ടൂറിസം വകുപ്പിൻറെ അവകാശവാദം.

150 ഓളം പാർക്കുകള്‍ക്ക് പ്രപ്പോസാലായെന്നും. എന്നിട്ടിപ്പോള്‍ എത്ര കാരവനുണ്ടെന്ന വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് 10 എന്നാണ് ഉത്തരം. പൂട്ടിക്കെട്ടിയ പദ്ധതിയുടെ കണക്ക് ചോദിച്ചാല്‍ പരിശോധിക്കണമെന്ന മുട്ടാപ്പോക്കാണ് മറുപടി. സഞ്ചാരികളെ ആകർഷിക്കുന്നതില്‍ തുടങ്ങി കാരവനുകള്‍ നിർത്തിയിടാനുള്ള സൗകര്യത്തില്‍ വരെ വെറും വാക്കല്ലാതെ വകുപ്പൊന്നും ചെയ്തില്ലെന്നാണ് കൈപൊള്ളിയ സംരംഭകരുടെ സാക്ഷ്യം.

തലസ്ഥാനത്തെ പ്രമുഖ ഹില്‍സ്റ്റേഷനായ പൊൻമുടിയില്‍ കെടിഡിസി കാരവൻ പാർക്കൊരുക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. പദ്ധതി പ‌്രാബല്യത്തില്‍ വന്നത് 2021ല്‍. പ്രചരണ വീഡിയോ അടക്കം ആദ്യവർഷം പരസ്യത്തിന് ചെലവ് 90 ലക്ഷം രൂപ. രണ്ടാം ഘട്ട പരസ്യത്തിന് ഒരു കോടി ഏഴര ലക്ഷം വേറെയും. ലോകമെമ്ബാടുമുള്ള സഞ്ചാരികളുടെ മാറുന്ന അഭിരുചിക്കനുസരിച്ചായിരുന്നു പദ്ധതിയെന്നാണ് ടൂറിസം വകുപ്പ് ഇപ്പോഴും പറയുന്നത്. പശ്ചാത്തല സൗകര്യം ഒരുക്കുന്നതിലും സംരംഭകരെ പെരുവഴിയിലാക്കിയതിനും പക്ഷെ മറുപടിയും ഇല്ല.

RELATED ARTICLES

STORIES

Most Popular