തിരുവനന്തപുരം: മേയർ – കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവർ തർക്കത്തില്‍ സച്ചിൻ ദേവ് എം.എല്‍.എയ്ക്കെതിരേ രേഖകള്‍. സച്ചിൻ ദേവ് എം.എല്‍.എ. ബസില്‍ കയറിയെന്നും ബസ് പോലീസ് സ്റ്റേഷനിലേക്ക് വിടാൻ ആവശ്യപ്പെട്ടതായും കണ്ടെത്തല്‍. സച്ചിൻ ദേവ് എം.എല്‍.എ.
ബസില്‍ കയറിയ കാര്യം കണ്ടക്ടർ ട്രിപ്പ് ഷീറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
സർവീസ് എന്തുകൊണ്ട് മുടങ്ങി എന്ന കാരണം കെ.എസ്.ആർ.ടി.സിയില്‍ നല്‍കേണ്ടതുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ടക്ടർ ട്രിപ്പ് ഷീറ്റ് തയ്യാറാക്കിയത്. ഇതിലാണ് സച്ചിൻ ദേവ് എം.എല്‍.എ. ബസില്‍ കയറിയതായി രേഖപ്പെടുത്തിയിട്ടുള്ളത്.
മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എം.എല്‍.എയും സംഘവും ചേർന്ന് ബസ് തടഞ്ഞു നിർത്തുകയും സർവീസ് തടസപ്പെടുത്തുകയും ചെയ്തു എന്നാണ് യദുവിന്റെ പരാതി.
കെ.എസ്.ആർ.ടി.സിയുടെ സർവീസ് തടസപ്പെടുത്തിയിട്ടില്ലെന്നും കാർ കുറുകെ ഇട്ടിട്ടില്ലെന്നുമായിരുന്നു ആദ്യഘട്ടത്തില്‍ സച്ചിൻ ദേവ് എം.എല്‍.എയും മേയറുമടക്കം പറഞ്ഞത്. എന്നാല്‍ ഇതിനെതിരായ സി.സി.ടി.വി. ദൃശ്യങ്ങളടക്കം പുറത്തുവന്നു. ഇപ്പോള്‍ സച്ചിൻ ദേവ് എം.എല്‍.എ. ബസില്‍ കയറി എന്നതിനുള്ള തെളിവാണ് കണ്ടക്ടറുടെ ട്രിപ്പ് ഷീറ്റ്.