ന്യൂഡല്‍ഹി: ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് ഉറപ്പു വരുത്താൻ കൗണ്ടിങ് ഏജന്റുമാർക്കുള്ള ചാർട്ട് പുറത്തുവിട്ട് രാജ്യസഭ എം.പി.യും മുതിർന്ന അഭിഭാഷകനുമായ കപില്‍ സിബല്‍.
മെഷീൻ തുറന്ന സമയം ജൂണ്‍ നാലിന് തന്നെയാണെന്ന് ഉറപ്പുവരുത്താൻ എങ്ങനെ ഈ ചാർട്ട് ഉപയോഗിക്കാമെന്നും കപില്‍ സിബല്‍ ഞായറാഴ്ച പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി.
കണ്‍ട്രോള്‍ യൂണിറ്റിന്റെ സീരിയില്‍ നമ്ബറും ബാലറ്റ് യൂണിറ്റിന്റെ സീരിയല്‍ നമ്ബരും വി.വി.പാറ്റ് ഐ.ഡി.യും ഉപയോഗിച്ച് വോട്ടിങ് യന്ത്രം തുറക്കുന്നത് ജൂണ്‍ നാലിന് തന്നെയെന്ന് ഉറപ്പാക്കണം. ഈ സമയത്തില്‍ എന്തെങ്കിലും വ്യത്യാസം വന്നാല്‍ വോട്ടിങ് യന്ത്രം മുൻപ് തുറന്നിട്ടുണ്ടെന്നാണ് അർഥം. എല്ലാ കണക്കുകളും ഒത്തു നോക്കിയിട്ടാകണം റിസള്‍ട്ട് ബട്ടണ്‍ അമർത്തേണ്ടത്. പരിശോധന കഴിയാതെ റിസള്‍ട്ട് ബട്ടണ്‍ അമർത്തരുത്. എല്ലാ രാഷ്ട്രീയപ്പാർട്ടികളും കൗണ്ടിങ് ഏജന്റുമാരും ഇക്കാര്യങ്ങള്‍ പാലിക്കണമെന്നും കൃത്രിമത്വം നടന്നിട്ടില്ലെന്ന് ഉറപ്പാക്കണമെന്നും കപില്‍ സിബല്‍ പറഞ്ഞു. ഇലക്‌ട്രോണിക് യന്ത്രത്തില്‍ വോട്ട് ചെയ്ത സമയവും മറ്റും അടങ്ങുന്ന സുപ്രധാന വിവരങ്ങള്‍ ചുരുങ്ങിയത് മൂന്ന് വർഷത്തേക്കെങ്കിലും സുരക്ഷിതമായി സൂക്ഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീംകോടതി നിർദേശം നല്‍കണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടിരുന്നു.