Saturday, July 27, 2024
HomeKeralaഎണ്‍പത് കുട്ടികള്‍ക്ക്‌ 100 കോടി വിലവരുന്ന മരുന്ന്‌ സൗജന്യമായി നല്‍കി; മാതൃകയായി കേരളം

എണ്‍പത് കുട്ടികള്‍ക്ക്‌ 100 കോടി വിലവരുന്ന മരുന്ന്‌ സൗജന്യമായി നല്‍കി; മാതൃകയായി കേരളം

തിരുവനന്തപുരം: സ്‌പൈനല്‍ മസ്‌കുലാർ അട്രോഫി (എസ്‌എംഎ) ബാധിതരായ 12 വയസില്‍ താഴെയുള്ള 80 കുട്ടികള്‍ക്ക്‌ 100 കോടി വിലവരുന്ന മരുന്ന്‌ സൗജന്യമായി നല്‍കി കേരളം.

അപേക്ഷിച്ച എല്ലാ കുട്ടികള്‍ക്കും സംസ്ഥാന സർക്കാരിന്റെ പ്രത്യേക പദ്ധതിയിലൂടെ സൗജന്യ മരുന്ന് നല്‍കിയാണ് കേരളം മാതൃകയായത്. ഇവർക്കുള്ള തുടർചികിത്സയും അടുത്ത ഘട്ടത്തിലുള്ള സൗജന്യ മരുന്നുകളും ആരോഗ്യവകുപ്പ്‌ തന്നെ നല്‍കും.

മുൻപ് ആറ് വയസ് എന്ന നിബന്ധന അടുത്തിടെയാണ്‌ 12 വയസ് വരെയാക്കിയത്‌. ആറ് വയസിന് മുകളിലുള്ള 23 കുട്ടികള്‍ക്കാണ്‌ മരുന്ന് നല്‍കിയത്‌. ഇതുള്‍പ്പെടെ 12 വയസ് വരെയുള്ള ആകെ 80 കുട്ടികള്‍ക്കാണ് ഒരു ഡോസിന് ആറുലക്ഷത്തോളം വിലയുള്ള മരുന്നുകള്‍ നല്‍കിയത്. ലൈസോസോമല്‍ സ്റ്റോറേജ് രോഗങ്ങള്‍ ബാധിച്ച കുട്ടികള്‍ക്ക് പ്രതിമാസം 20 ലക്ഷം രൂപ വിലവരുന്ന മരുന്നുകളും സൗജന്യമായി വിതരണം ചെയ്തിരുന്നു. ഇതുകൂടാതെ 50 ലക്ഷത്തോളം രൂപ ചികിത്സാ ചെലവ് വരുന്ന മറ്റ് അപൂർവ രോഗങ്ങള്‍ ബാധിച്ചവർക്ക്‌ എസ്‌എടി ആശുപത്രിവഴി മരുന്ന് നല്‍കുന്നുണ്ട്‌.

ഇന്ത്യയില്‍ ആദ്യമായി ഒരു സംസ്ഥാനത്ത് അപൂർവ രോഗത്തിനുള്ള മരുന്നുകള്‍ സർക്കാർതലത്തില്‍ സൗജന്യമായി നല്‍കാനാരംഭിച്ചത് കേരളമാണ്‌. അപൂർവ രോഗങ്ങള്‍ക്ക് സമഗ്ര പരിപാലനം ഉറപ്പുവരുത്താനായി കെയർ പദ്ധതി (കേരള യുണൈറ്റഡ്‌ എഗൻസ്റ്റ്‌ റെയർ ഡിസീസസ്‌) സംസ്ഥാനം നടപ്പാക്കിയിരുന്നു. ക്രൗഡ് ഫണ്ടിങ്ങിലൂടെ ഉള്‍പ്പെടെ തുക കണ്ടെത്തി ചികിത്സാ പദ്ധതി വ്യാപിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ ആദ്യമായി എസ്‌എംഎ ക്ലിനിക് പ്രവർത്തിക്കുന്നുണ്ട്‌. എസ്‌എംഎ ബാധിച്ച കുട്ടികളില്‍ ഉണ്ടാകുന്ന നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിജയകരമായി ആരംഭിച്ചതും പ്രധാന നേട്ടമാണ്‌. സ്വകാര്യ ആശുപത്രികളില്‍ 15 ലക്ഷത്തോളം രൂപ ചെലവുള്ള ശസ്ത്രക്രിയയാണ് മെഡിക്കല്‍ കോളേജുകളില്‍ സൗജന്യമായി ചെയ്യുന്നത്‌.

RELATED ARTICLES

STORIES

Most Popular