തൃശ്ശൂർ: സ്ത്രീധനത്തിന്റെ പേരില്‍ വീണ്ടും അതിക്രമം. സ്ത്രീധനം പോരെന്ന് ആരോപിച്ച് ഇരിങ്ങാലക്കുടയില്‍ ഭർത്താവ് യുവതിയെ മരമുട്ടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു.
സംഭവത്തില്‍ പുത്തൻചിറ കപ്പൻ ബസാറില്‍ മറ്റത്തില്‍ വീട്ടില്‍ ലിബുമോൻ എന്ന ലിബിൻ (40)നെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു.
22നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ജോലിക്ക് പോകുന്ന കാര്യം പറഞ്ഞില്ലെന്ന കാരണത്താല്‍ പൊറത്തിശ്ശേരിയില്‍ വെച്ച് യുവതിയെ തടഞ്ഞുനിർത്തി പ്രതി മരമുട്ടികൊണ്ട് തലയ്ക്ക് അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. പ്രാണരക്ഷാർത്ഥം യുവതി അടുത്ത വീട്ടില്‍ ഓടിക്കയറി. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതിയെ വയനാട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്.
സത്രീധനമായി ഭാര്യക്ക് ലഭിച്ച 25 പവൻ സ്വർണവും ഒരു ലക്ഷം രൂപയും സ്വന്തം ആവശ്യങ്ങള്‍ക്കായി ചിലവഴിക്കുകയും സ്ത്രീധനം പോരാ എന്ന് പറഞ്ഞ് ഇയാള്‍ യുവതിയെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.
എസ്.എച്ച്.ഒ. മനോജ് കെ. ഗോപിയുടെ നിർദ്ദേശ പ്രകാരം എസ്.ഐ. എം. അജാസുദ്ദീന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. സീനിയർ സി.പി.ഒ.മാരായ എ.കെ. രാഹുല്‍, ഡിബിൻ, ഷംനാദ്, രഞ്ജിത്ത് അനാപ്പുഴ, ലിഖേഷ്, ഷിജില്‍നാഥ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.