മദീന: പ്രവാചക പള്ളിയിലെ റൗള ശരീഫില്‍ തീർഥാടകർക്കും സന്ദർശകർക്കുമുള്ള പ്രാർഥന സമയം പത്ത് മിനിറ്റായി കുറച്ചു.
നേരത്തെ അര മണിക്കൂർ ആയിരുന്നു സമയം. ഹജ്ജ് തീർഥാടകരുടെ തിരക്ക് പരിഗണിച്ചാണ് പുതിയ നിയന്ത്രണം. നുസുക് ആപ്ലിക്കേഷൻ വഴി റൗളയില്‍ പ്രവേശിക്കാനുള്ള പെർമിറ്റ് എടുക്കുന്നവർക്ക് മാത്രമാണ് സന്ദർശനാനുമതി ലഭിക്കുക.
തീർഥാടകർ പെർമിറ്റിലെ തീയതിയും സയമവും കൃത്യമായി പാലിക്കണം. പെർമിറ്റില്‍ കാണിച്ച സമയത്തിനും അര മണിക്കൂർ മുമ്ബെങ്കിലും റൗള ശരീഫിനടുത്ത് റിപ്പോർട്ട് ചെയ്യണമെന്നും ഇരുഹറം കാര്യാലയ ജനറല്‍ അതോറിറ്റി നിർദേശിച്ചു. റൗള ശരീഫ് സന്ദർശനത്തിനുള്ള പെർമിറ്റ് ഒരാള്‍ക്ക് വർഷത്തില്‍ ഒരിക്കല്‍ മാത്രമാണ് അനുവദിക്കുക.
പെർമിറ്റ് ലഭിച്ചവർക്ക് അനുവദിക്കപ്പെട്ട സമയത്ത് എത്താൻ കഴിയുന്നില്ലെങ്കില്‍ മുൻകൂട്ടി പെർമിറ്റ് റദ്ദാക്കണം. ഇല്ലെങ്കില്‍ മറ്റൊരു സമയത്തേക്ക് നുസുക് ആപ്ലിക്കേഷൻ വഴി പെർമിറ്റ് ലഭിക്കാൻ ഒരു വർഷം വരെ കാത്തിരിക്കേണ്ടിവരുമെന്നും ഇരുഹറം കാര്യാലയ ജനറല്‍ അതോറിറ്റി അറിയിച്ചു.