വടകര: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനോടനുബന്ധിച്ച് വടകരയില്‍ പോലീസ് വിളിച്ച സർവ്വകക്ഷി യോഗം സമാപിച്ചു.
മണ്ഡലത്തില്‍ വിജയിക്കുന്ന മുന്നണിക്ക് വോട്ടെണ്ണല്‍ദിവസം വൈകീട്ട് ഏഴുമണി വരെ മാത്രമേ വിജയാഹ്ലാദ പ്രകടനം നടത്താൻ അനുമതിയുള്ളൂ. ദേശീയ തലത്തില്‍ വിജയിക്കുന്ന മുന്നണിയുടെ പ്രവർത്തകർക്ക് തൊട്ടടുത്ത ദിവസം വൈകീട്ട് ഏഴു മണി വരെ ആഹ്ലാദ പ്രകടനം നടത്താമെന്നും തീരുമാനമായി.
വോട്ടെണ്ണല്‍ ദിനത്തലെ ആഹ്ലാദ പ്രകടനത്തിന് ശേഷം ഫ്ലക്സ് ഉള്‍പ്പടെ അഴിച്ച് മാറ്റും. വാഹന ജാഥകള്‍ അഹ്ലാദ പ്രകടനത്തിന്റെ ഭാഗമായി ഉണ്ടാവില്ലെന്നും നേതാക്കള്‍ അറിയിച്ചു. യുഡിഎഫ് ചെയർമാൻ കെ. ബാലനാരായണൻ, സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനൻ, മുസ്ലിം ലീഗ് നേതാവ് അഹമ്മദ് പുന്നക്കല്‍, ആർഎംപി നേതാവ് വേണു എന്നിവർ സർവ്വകക്ഷി യോഗത്തില്‍ പങ്കെടുത്തു.
ഉത്തരമേഖല ഐജിയാണ് യോഗം വിളിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ‘കാഫിർ പ്രയോഗം’ വന്നതിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഉത്തര മേഖല ഐജിയോട് ആവശ്യപ്പെട്ടുവെന്ന് യുഡിഎഫ് ചെയർമാൻ കെ. ബാലനാരായണൻ പറഞ്ഞു. ഇത് പ്രചരിപ്പിച്ച ആളെക്കുറിച്ച് സൂചന കിട്ടി എന്നാണ് ഐജി അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
വടകരയില്‍ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഏകപക്ഷീയമായ വർഗീയ ധ്രുവീകരണ പ്രചാരണമാണ് ഉണ്ടായതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനൻ പറഞ്ഞു. ഒരുപാട് പരാതികളില്‍ ഒന്ന് മാത്രമാണ് കാഫിർ പ്രചാരണമെന്നും മോഹനൻ ആരോപിച്ചു. വർഗീയ ധ്രുവീകരണ പരാതികളില്‍ കർശന നിലപാട് ഉണ്ടാകേണ്ടതുണ്ടെന്നും നാടിനോടുള്ള ഉത്തരവാദിത്വം സിപിഎം നിറവേറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.