റിയാദ്: ഹജ്ജ് തീർഥാടകർ ‘നുസ്ക്’ കാർഡ് നേടുകയും കൂടെ കരുതുകയും വേണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
ഈ വർഷം എല്ലാ തീർഥാടകർക്കും മന്ത്രാലയം ഇത് നല്‍കുന്നുണ്ട്. തീർഥാടകർ എല്ലാ യാത്രയിലും കാർഡ് കൈവശം വെക്കുകയും ആവശ്യമാകുമ്ബോള്‍ കാണിച്ചു കൊടുക്കുകയും ചെയ്യേണ്ടത് നിർബന്ധമാണെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
നിയമാനുസൃത തീർഥാടകരെ മറ്റുള്ളവരില്‍ നിന്ന് വേർതിരിക്കാനുള്ള ഔദ്യോഗികവും അംഗീകൃതവുമായ തിരിച്ചറിയല്‍ കാർഡാണിതെന്നും മന്ത്രാലയം സുചിപ്പിച്ചു. സ്വകാര്യ വിവരങ്ങള്‍, ഐഡൻറിറ്റി നമ്ബർ അല്ലെങ്കില്‍ ഏകീകൃത റഫറൻസ് നമ്ബർ, ആരോഗ്യ വിവരങ്ങള്‍, മക്ക, മദീന എന്നിവിടങ്ങളില്‍ താമസിക്കുന്ന സ്ഥലം, പുണ്യസ്ഥലങ്ങളില്‍ സേവനം നല്‍കുന്ന കമ്ബനികളുടെ പേരുകള്‍, അവരുമായി ആശയവിനിമയത്തിനുള്ള മാർഗങ്ങള്‍, ഗ്രൂപ്പ് ലീഡറെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഡിജിറ്റല്‍ കാർഡ്. തീർഥാടകർക്ക് കാര്യക്ഷമമായും വേഗത്തിലും സേവനം ലഭ്യമാക്കാൻ ഇത് സഹായിക്കുന്നു. ഹജ്ജ് നിർവഹിക്കുന്ന സമയത്തുടനീളം പുണ്യസ്ഥലങ്ങളില്‍ നിന്ന് പുറത്തുകടക്കുക, പ്രവേശിക്കുക, യാത്ര ചെയ്യുക എന്നിവക്ക് കാർഡ് നിർബന്ധമാണ്. വഴിതെറ്റുമ്ബോള്‍ തീർഥാടകനെ എളുപ്പത്തിലും സൗകര്യപ്രദമായും ലക്ഷ്യസ്ഥാനത്തെത്തിക്കാനും ആവശ്യമായ മെഡിക്കല്‍ സേവനം ലഭ്യമാക്കാനും ഇത് സഹായിക്കുന്നു.
ഹജ്ജ് പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റും ഇതില്‍ അടങ്ങിയിരിക്കുന്നു. തവക്കല്‍ന, നുസ്ക് ആപ്ലിക്കേഷനുകളില്‍ കാർഡിന്റെ ഇലക്‌ട്രോണിക് പകർപ്പും മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ കാർഡ് നഷ്‌ടപ്പെടുമ്ബോഴും പരിശോധന വേളയില്‍ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുമ്ബാകെ ഡിജിറ്റല്‍ പതിപ്പ് എളുപ്പത്തില്‍ കാണിക്കാനും തീർഥാടകർക്ക് സാധിക്കും. അന്താരാഷ്‌ട്ര തീർഥാടകർക്ക് വിസ ഇഷ്യു ചെയ്തതിന് ശേഷം ഹജ്ജ് ഓഫീസുകളില്‍ നിന്നും ആഭ്യന്തര തീർഥാടകർക്ക് ഹജ്ജ് പെർമിറ്റ് നേടിയ ശേഷം സേവന ദാതാക്കളില്‍ നിന്നും കാർഡ് ലഭിക്കുമെന്നും ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.