Saturday, July 27, 2024
HomeKerala9-കാരിയെ പീഡിപ്പിച്ച ശേഷം കമ്മലെടുത്ത് 6500 രൂപയ്ക്ക് വിറ്റു; സഹായിച്ചത് പ്രതിയുടെ സഹോദരി

9-കാരിയെ പീഡിപ്പിച്ച ശേഷം കമ്മലെടുത്ത് 6500 രൂപയ്ക്ക് വിറ്റു; സഹായിച്ചത് പ്രതിയുടെ സഹോദരി

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒന്‍പതുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായ പ്രതി പിഎ സലീമിന്റെ സഹോദരിയെയും പ്രതിപ്പട്ടികയിലുള്‍പ്പെടുത്തും.

പീഡിപ്പിച്ച ശേഷം കുട്ടിയുടെ കാതിലില്‍നിന്ന് അഴിച്ചെടുത്ത സ്വര്‍ണക്കമ്മല്‍ വില്ക്കാന്‍ സലീമിനെ സഹായിച്ചത് കൂത്തുപറമ്ബിലുള്ള ഇയാളുടെ സഹോദരിയാണ്. 6,500 രൂപയ്ക്കാണിത് വിറ്റത്. ഇതിന്റെ സ്ലിപ്പ് കൂത്തുപറമ്ബിലെ വീട്ടില്‍നിന്ന് പോലിസ് കണ്ടെടുത്തു. പ്രതിയെ തിരഞ്ഞ് പോലിസ് കൂത്തുപറമ്ബിലെ വീട്ടിലെത്തിയിരുന്നു. ഈ സമയത്ത് സഹോദരി കുടകില്‍ പോയിരുന്നു.

കുടകിലെത്തിയ മറ്റൊരു പോലിസ് സംഘം സഹോദരിയോട് സലീമിനെക്കുറിച്ച്‌ അന്വേഷിച്ചിരുന്നു. എന്നാല്‍ സ്വര്‍ണം വിറ്റ കാര്യം സഹോദരി മറച്ചുവച്ചു. കുട്ടിയെ പീഡിപ്പിച്ചശേഷം സലീം നേരേ പോയത് കൂത്തുപറമ്ബിലേക്കാണ്. 11 മണിയോടെ സഹോദരിയെയും കൂട്ടി ജൂവലറിയില്‍ പോയി. സ്വര്‍ണം വിറ്റ കാശുമായി നേരേ മൈസൂരുവിലേക്കും തുടര്‍ന്ന് ബെംഗളൂരു, മുംബൈ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലുമെത്തി.

പിടിക്കപ്പെടുമ്ബോള്‍ ഇയാളുടെ കൈയില്‍ കാശൊന്നുമുണ്ടായിരുന്നില്ലെന്ന് പോലിസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ടിക്കറ്റെടുക്കാതെയാണ് ഈ സ്ഥലങ്ങളിലെല്ലാം തീവണ്ടിയാത്ര ചെയ്തതെന്ന് സലീം പറഞ്ഞിരുന്നു. ഒന്‍പതുദിവസവും ഒരേവസ്ത്രമാണ് ധരിച്ചത്. അതുകൊണ്ടുതന്നെ ഇത്രയും പണം ഇയാള്‍ മറ്റാര്‍ക്കെങ്കിലും കൊടുത്തിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ അറിയാനുണ്ടെന്ന് ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ എംപി ആസാദ് പറഞ്ഞു. പ്രതിയെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് തിങ്കളാഴ്ച ഹൊസ്ദുര്‍ഗ് കോടതിയില്‍ അപേക്ഷ നല്‍കും.

സലീമിനെതിരെയെടുത്ത രണ്ട് കേസുകളില്‍ ഞായറാഴ്ച പോലിസ് വീട്ടുകാരുടെ മൊഴിയെടുത്തു. ഞാണിക്കടവ് പിള്ളേരുപീടികയ്ക്കടുത്ത വീട്ടിലും മൂവാരിക്കുണ്ടിലെ വീട്ടിലും ഹൊസ്ദുര്‍ഗ് എസ്‌ഐ സുഭാഷ് ബാബുവെത്തിയാണ് മൊഴിയെടുത്തത്. ഞാണിക്കടവിലെ വീട്ടില്‍ മോഷണശ്രമവും മൂവാരിക്കുണ്ടിലെ വീട്ടില്‍ യുവതിയുടെ മുക്കുമാല പൊട്ടിച്ചതിനുമാണ് പ്രതിയുടെ കുറ്റസമ്മതപ്രകാരം പോലീസ് കേസെടുത്തത്. അതിനിടെ അന്വേഷണസംഘാംഗങ്ങള്‍ക്ക് റിവാര്‍ഡ് നല്‍കാന്‍ ജില്ലാ പോലിസ് മേധാവി ശുപാര്‍ശചെയ്തു.

RELATED ARTICLES

STORIES

Most Popular