2024 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്ലേയൊഫിന് മുൻപ് തന്നെ ഇംഗ്ലണ്ട് താരങ്ങള്‍ തങ്ങളുടെ നാട്ടിലേക്ക് തിരിച്ചിരുന്നു.
പ്രധാനമായും പാകിസ്ഥാനെതിരെ നടക്കുന്ന ട്വന്റി20 പരമ്ബര ലക്ഷ്യം വച്ചാണ് ഇംഗ്ലണ്ട് തങ്ങളുടെ താരങ്ങളെ നാട്ടിലേക്ക് തിരികെ വിളിച്ചത്. ശേഷം പരമ്ബരയിലെ രണ്ടാം ട്വന്റി20 മത്സരത്തില്‍ പാകിസ്ഥാനെ പരാജയപ്പെടുത്താനും ഇംഗ്ലണ്ടിന് സാധിച്ചു.
ഇതിനുശേഷം പാക്കിസ്ഥാൻ ടീമിനെതിരെ വലിയ രീതിയിലുള്ള ആക്ഷേപവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കിള്‍ വോണ്‍. പാക്കിസ്ഥാനെതിരെ കളിക്കുന്നതിലും ഭേദം ഇംഗ്ലണ്ട് താരങ്ങള്‍ ഐപിഎല്ലില്‍ തുടരുന്നതായിരുന്നു എന്നാണ് മൈക്കിള്‍ വോണ്‍ പറഞ്ഞിരിക്കുന്നത്. രണ്ടാം ട്വന്റിയില്‍ പാക്കിസ്ഥാൻ മോശം പ്രകടനം പുറത്തെടുത്തതിന് പിന്നാലെയാണ് മൈക്കിള്‍ വോണിന്റെ ഈ ആരോപണം.
ഐപിഎല്‍ ഫ്രാഞ്ചൈസികളില്‍ കളിക്കാൻ ഇംഗ്ലണ്ട് താരങ്ങളെ സമ്മതിക്കേണ്ടിയിരുന്നു എന്നാണ് വോണ്‍ ഇപ്പോള്‍ പറയുന്നത്. അത് സമ്മതിക്കാതിരുന്നത് ഇംഗ്ലണ്ടിന്റെ ഭാഗത്തുനിന്നും ഉണ്ടായ വലിയ തെറ്റാണ് എന്ന് വോണ്‍ ചൂണ്ടിക്കാട്ടി. “ഇന്ത്യയില്‍ നിന്ന് ഇംഗ്ലണ്ട് താരങ്ങളെ തിരികെ വിളിച്ചത് ഇംഗ്ലണ്ട് കാട്ടിയ വലിയ അബദ്ധം തന്നെയാണ്. വില്‍ ജാക്സ്, ഫില്‍ സോള്‍ട്ട്, ജോസ് ബട്ലർ എന്നിവരൊക്കെയും ഐപിഎല്ലിന്റെ പ്ലേയോഫ് മത്സരങ്ങള്‍ കളിക്കേണ്ടിയിരുന്നു. അങ്ങനെയെങ്കില്‍ അവർക്ക് കുറച്ചുകൂടി മത്സരബുദ്ധിയും ആരാധക സമ്മർദ്ദവും കൃത്യമായി മനസ്സിലാക്കാൻ സാധിച്ചേനെ. എന്റെ അഭിപ്രായത്തില്‍ പാകിസ്ഥാനെതിരായ ട്വന്റി20 പരമ്ബരയെക്കാള്‍ ഒരുപാട് മെച്ചപ്പെട്ടതാണ് ഇന്ത്യൻ പ്രീമിയർ ലീഗ്.”- മൈക്കിള്‍ വോണ്‍ പറഞ്ഞു.
ഇന്ത്യൻ പ്രീമിയർ ലീഗ് താരങ്ങളുടെ സമ്മർദ്ദത്തെ നിയന്ത്രിക്കാൻ കാരണമാകും എന്നാണ് വോണ്‍ കരുതുന്നത്. “അന്താരാഷ്ട്ര ക്രിക്കറ്റിന് തന്നെയാണ് പ്രാധാന്യം നല്‍കേണ്ടത്. എന്നിരുന്നാലും ഇന്ത്യൻ പ്രീമിയർ ലീഗ് എന്താണ് സമ്മർദ്ദം എന്ന് കാണിച്ചുതരുന്ന ഒന്നാണ്. ലീഗില്‍ കളിക്കുമ്ബോള്‍ താരങ്ങള്‍ക്ക് ആരാധകരുടെയും ഓണർമാരുടെയും സാമൂഹ്യ മാധ്യമങ്ങളുടെയും സമ്മർദ്ദം ഉണ്ടാകും. അതവർക്ക് ഗുണകരമായി മാറും. വില്‍ ജാക്സ്, ഫില്‍ സോള്‍ട്ട് എന്നീ താരങ്ങള്‍ ബാംഗ്ലൂരിനായും കൊല്‍ക്കത്തക്കായും ഐപിഎല്ലിന്റെ രണ്ടാം പകുതിയില്‍ കളിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിച്ചിരുന്നു.”- വോണ്‍ കൂട്ടിച്ചേർക്കുകയുണ്ടായി.
ഇന്ത്യൻ പ്രീമിയർ ലീഗ് പ്ലെയോഫിന്റെ തൊട്ടുമുൻപായിരുന്നു ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് തങ്ങളുടെ താരങ്ങളെ തിരികെ വിളിച്ചത്. ഇത് ഐപിഎല്ലിലെ പല ഫ്രാഞ്ചൈസികളെയും ബാധിച്ചിട്ടുണ്ട്. പ്ലേയോഫിലെത്തിയ ബാംഗ്ലൂരിന് തങ്ങളുടെ സൂപ്പർ താരമായ വില്‍ ജാക്സിനെ നഷ്ടമായിരുന്നു. പകരക്കാരനായി എത്തിയ മാക്സ്വെല്ലിന് മികച്ച പ്രകടനം പുറത്തെടുക്കാനും സാധിച്ചില്ല. സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാൻ റോയല്‍സിന് ജോസ് ബട്ലറുടെ സേവനമാണ് നഷ്ടമായത്. ഇത് രണ്ടാം ക്വാളിഫയറില്‍ അവരെ ബാധിക്കുകയും ചെയ്തു.