അബുദാബി: ഡ്യൂട്ടി ഫ്രീ ടിക്കറ്റിന്റെ പേരില്‍ കണ്ണൂർ സ്വദേശിക്ക് പത്ത് ലക്ഷം രൂപ നഷ്ടമായി. ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് ടിക്കറ്റിന്റെ ആദായ വില്‍പന പരസ്യമാണ് മലയാളിയെ കുടുക്കിയത്.
2 ടിക്കറ്റിന് ഒരെണ്ണത്തിന്റെ തുക നല്‍കിയാല്‍ മതി എന്നായിരുന്നു വാഗ്ദാനം. ആനുകൂല്യം കുറഞ്ഞ സമയത്തേക്കാണെന്നും താല്‍പര്യമുണ്ടെങ്കില്‍ ഉടൻ വാങ്ങണമെന്നും അറിയിച്ചതോടെ അവർ അയച്ചുകൊടുത്ത വെബ്സൈറ്റ് ലിങ്കില്‍ പ്രവേശിച്ച് 2 ടിക്കറ്റ് വാങ്ങി. ഡെബിറ്റ് കാർഡ് നമ്ബറും സിസിവി നമ്ബറും ഒടിപിയും നല്‍കി പണമടച്ചു.
പിന്നീട് ഏതാനും ദിവസത്തിനു ശേഷം ലഭിച്ച ബാങ്ക് സ്റ്റേറ്റ്മെന്റ് കണ്ട് യുവാവ് ഞെട്ടി. 3 തവണയായി 10,000, 15,000, 20,000 എന്നിങ്ങനെ മൊത്തം 45,000 ദിർഹം അക്കൗണ്ടില്‍നിന്ന് നഷ്ടപ്പെട്ടിരിക്കുന്നു. ഈ 3 ഇടപാടുകളും താൻ നടത്തിയതല്ലെന്നുകാണിച്ച് ബാങ്കില്‍ പരാതി നല്‍കി. സ്വന്തം ഡെബിറ്റ് കാർഡിന്റെ നമ്ബറും സിസിവി നമ്ബറും സുതാര്യത ഉറപ്പാക്കാനായി ബാങ്ക് മൊബൈലിലേക്കു തല്‍സമയം അയയ്ക്കുന്ന ഒടിപി നമ്ബറും നല്‍കിയാണ് ഇടപാട് പൂർത്തീകരിച്ചതെന്നും ഇതില്‍ ബാങ്കിന് ഉത്തരവാദിത്തമില്ലെന്നുമായിരുന്നു മറുപടി.
വ്യാജ ലിങ്കുകളില്‍ രേഖപ്പെടുത്തുന്ന ക്രെഡിറ്റ്/ഡെബിറ്റ് നമ്ബർ, സിസിവി നമ്ബർ, ഒടിപി തുടങ്ങി വ്യക്തിഗത, അക്കൗണ്ട് വിവരങ്ങള്‍ കൈക്കലാക്കുന്ന സംഘം അക്കൗണ്ടിന്റെ നിയന്ത്രണം ഏറ്റെടുത്ത് പണം തട്ടുകയാണ് പതിവ്.
തട്ടിപ്പുസംഘം ഫോണ്‍ ഹാക്ക് ചെയ്യുകയോ ബാങ്കിലെ നമ്ബർ മാറ്റുകയോ ചെയ്യുന്നതിനാല്‍ പിന്നീട് നടക്കുന്ന ബാങ്ക് ഇടപാട് വ്യക്തി അറിയില്ല. അതിനാല്‍ ഓണ്‍ലൈനില്‍ ഏതൊരു ഇടപാട് നടത്തുമ്ബോഴും ആവർത്തിച്ച് പരിശോധിച്ച് സുരക്ഷ ഉറപ്പാക്കണമെന്ന് സൈബർ വിദഗ്ധർ പറയുന്നു. വഞ്ചിക്കപ്പെട്ടാല്‍ എത്രയും വേഗം പൊലീസിലും ബാങ്കിലും പരാതിപ്പെടണമെന്നും ഓർമിപ്പിച്ചു.