തിരുവനന്തപുരം: മലയൻകീഴ് സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയുടെ മൂക്കിൻ തുമ്പത്ത് നടന്ന സംഭവമാണിത്. ഇതിന് കാരണം പൊലീസിന്റെ നിരുത്തരവാദിത്വ സമീപനമാണ്. സ്ത്രീകൾക്ക് കയറി ചെല്ലാൻ പറ്റാത്ത സ്ഥലമായി പൊലീസ് സ്റ്റേഷനുകൾ മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പരാതിക്കാരെ ദുർനടപ്പുകാരായി ചിത്രീകരിക്കുകയാണ് പൊലീസെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. വികസന വിരുദ്ധ പട്ടം ഏറ്റവും കൂടുതൽ ചേരുന്നത് പിണറായി വിജയനാണ്. സിൽവർ ലൈൻ ഹരിത പദ്ധതിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പദ്ധതിക്ക് വേണ്ടി പാരിസ്ഥിതിക ആഘാത പഠനം നടത്തിയിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് ചോദിച്ചറിയേണ്ടത് തന്നെയാണ്. അതാണ് പ്രതിപക്ഷം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. 18 ാം തീയതി ജില്ലാ കലക്ടറേറ്റുകളിലേക്ക് മാർച്ച് നടത്തും. അന്ന് തന്നെ സെക്രട്ടറിയേറ്റിലേക്കും മാർച്ച് ഉണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയന്റേത് നരേന്ദ്രമോദി സ്റ്റൈലാണെന്നും വിമർശനം ഉന്നയിക്കുന്നവരെ തീവ്രവാദികളാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാൻഡിൽ പോയി പരാതിപ്പെടേണ്ട തരത്തിൽ ഒരു വിഷയവും കേരളത്തിലെ കോൺഗ്രസിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.