ആംസ്റ്റർഡാം: വിമാനത്തിന്റെ എൻജിനില്‍ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം. ആംസ്റ്റർഡാമിലെ ഷിഫോള്‍ വിമാനത്താവളത്തിലാണ് സംഭവം.
പാസഞ്ചർ ജെറ്റിൻ്റെ കറങ്ങുന്ന ടർബൈൻ ബ്ലേഡുകളില്‍ കുടുങ്ങിയാണ് ഇയാള്‍ മരിച്ചതെന്ന് അധികൃതർ അറിയിച്ചു. വിമാനം ഡെൻമാർക്കിലെ ബില്ലുണ്ടിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്നു. ഹബ്ബിൻ്റെ ടെർമിനലിന് പുറത്തുള്ള ഏപ്രണിലാണ് മരണം സംഭവിച്ചത്. മരിച്ചയാളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
വിമാനത്തില്‍ നിന്ന് യാത്രക്കാരെ നീക്കം ചെയ്തതായും അന്വേഷണം ആരംഭിച്ചതായും വിമാനത്താവളത്തിൻ്റെ സുരക്ഷാ ചുമതലയുള്ള ഡച്ച് ബോർഡർ പൊലീസ് പറഞ്ഞു. ഹ്രസ്വ ദൂര എംബ്രയർ ജെറ്റ് വിമാനമാണിത്. ഷിഫോളില്‍ ശക്തമായ സുരക്ഷാ സംവിധാനം മറികടന്ന് എങ്ങനെയാണ് അപകടമുണ്ടായതെന്ന് വ്യക്തമല്ല. കഴിഞ്ഞ മാസം മാത്രം ഏകദേശം 50 ലക്ഷം യാത്രക്കാരെത്തിയ തിരക്കേറിയ വിമാനത്താവളമാണ് ഷിഫോള്‍.