ന്യൂയോർക്ക്: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബിസിനസ് വഞ്ചന കേസില്‍ കുറ്റക്കാരനെന്ന് കോടതി. ട്രംപിനെതിരെ ചുമത്തിയ 34 കുറ്റങ്ങളും തെളിഞ്ഞെന്ന് കോടതി വിധിച്ചു.
പോണ്‍ താരം സ്‌റ്റോമി ഡാനിയേല്‍സുമായുള്ള ലൈംഗികബന്ധം മറച്ചുവെക്കാൻ പണം നല്‍കിയെന്നും ഇതിനായി ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയെന്നുമായിരുന്നു ട്രംപിനെതിരായ കേസ്.
ട്രംപ് കുറ്റക്കാരനെന്ന് ഏകകണ്ഠമായാണ് ന്യൂയോർക്ക് ജൂറി വിധിച്ചത്. ജൂലൈ 11നായിരിക്കും കേസില്‍ ശിക്ഷ വിധിക്കുക. അതേസമയം, കേസ് കെട്ടിചമച്ചതെന്ന് ട്രംപ് പ്രതികരിച്ചു. രാഷ്ട്രീയ എതിരാളിയെ നേരിടാനുള്ള ബൈഡൻറെ നീക്കമാണിതെന്നും രാജ്യം നരകത്തിലേക്കാണെന്നും താൻ നിരപരാധിയാണെന്നും ട്രംപ് പറഞ്ഞു.
നേരത്തേ ഡൊണാള്‍ഡ് ട്രംപുമായി 2006-ലുണ്ടായ ലൈംഗികസമാഗമം വിശദമായി കോടതിയില്‍ സ്റ്റോമി ഡാനിയല്‍സ് വിവരിച്ചിരുന്നു. സ്റ്റോമിയുമായുള്ള ഈ ബന്ധം മറച്ചുവെക്കാൻ 2016-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കവേ ട്രംപ് 1.30 ലക്ഷം ഡോളർ സ്റ്റോമിക്കു നല്‍കിയെന്നും ഇതിനായി ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടി എന്നുമാണ് കേസ്.
ന്യൂയോർക്കിലെ കോടതിയില്‍ ഹാജരായ സ്റ്റോമി, 2006-ല്‍ ലേക്ക് ടാഹോയിലെ ഗോള്‍ഫ് മത്സരവേദിയിലാണ് ട്രംപിനെ കണ്ടുമുട്ടിയതെന്നും വിരുന്നിനുള്ള അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചെന്നും സ്റ്റോമി പറഞ്ഞിരുന്നു.. അന്ന് റിയല്‍ എസ്റ്റേറ്റ് രംഗത്തായിരുന്ന ട്രംപ് ‘ദ അപ്രന്റിസ്’ എന്ന റിയാലിറ്റി ഷോയുടെ അവതാരകനായിരുന്നു. അതില്‍ അവസരം നല്‍കാമെന്നു വാഗ്ദാനംചെയ്ത് താനുമായി ലൈംഗികബന്ധത്തില്‍ ഏർപ്പെട്ടു. എന്നാല്‍, വാഗ്ദാനം പാലിക്കപ്പെടില്ലെന്നു മനസ്സിലായതോടെ താൻ ട്രംപുമായുള്ള ബന്ധം ഉപേക്ഷിച്ചു.
2016-ല്‍ ട്രംപ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ ഈ കഥ തന്റെ ഓർമ്മക്കുറിപ്പിന്റെ വില്‍പ്പനയ്ക്ക് ഉപകരിക്കുമെന്ന് പുസ്തകത്തിന്റെ പ്രചാരണമേറ്റെടുത്ത കീത്ത് ഡേവിഡ്സണ്‍ പറഞ്ഞു. എന്നാല്‍, അതു പുറത്തുപറയാതിരിക്കാൻ ഡേവിഡ്സണും ട്രംപിന്റെ അഭിഭാഷകൻ മൈക്കല്‍ കോഹനും ഉടമ്ബടിയുണ്ടാക്കി. അതനുസരിച്ചാണ് തനിക്ക് 1.30 ലക്ഷം ഡോളർ നല്‍കിയതെന്നും സ്റ്റോമി പറഞ്ഞു.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ജോ ബൈഡനുമായി ഒരിക്കല്‍കൂടി ഏറ്റുമുട്ടാനിരിക്കേയാണ് വിധി വന്നത്. ഡെമോക്രാറ്റിക് പാർട്ടിയില്‍ ജോ ബൈഡനും റിപ്പബ്ലിക് പാർട്ടിയില്‍ ഡൊണാള്‍ഡ് ട്രംപും നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിത്വം ഉറപ്പിച്ചിരുന്നു.