പത്തനംതിട്ട: എട്ട് വയസുകാരിയെ ലൈംഗികമായി ചൂഷണം ചെയ്ത യുവാവ് അറസ്റ്റില്‍. അയിരൂർ തടിയൂർ കടയാർ വാഴയില്‍ വീട്ടില്‍ നിന്ന് കാഞ്ഞീറ്റുകരയിലെ വാസുദേവപുരം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ലിജു തോമസ് (31) ആണ് പോലീസിന്റെ പിടിയിലായത്.
സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ച യുവാവിനെ ഇന്ന് രാവിലെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍ സ്കൂട്ടർ പോലീസ്കണ്ടെടുത്തു. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കോയിപ്രം പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ന് കുട്ടിയെ ഇയാള്‍ സ്കൂട്ടറില്‍ കയറ്റി കടയിലേക്കെന്നു പറഞ്ഞ് കൊണ്ടുപോയി കാഞ്ഞീറ്റുകരയ്ക്ക് സമീപമുള്ള കനാല്‍ പാലത്തില്‍ വച്ച് ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. കുട്ടി അമ്മയോട് കാര്യം പറഞ്ഞതോടെ, ഇവര്‍ കോയിപ്രം പൊലീസിനെ സമീപിച്ചു. തുടര്‍ന്ന് അമ്മയുടെ സാന്നിധ്യത്തില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. എസ്‌ഐ പി സുരേഷ് കുമാർ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം തിരുവല്ല ജെ എഫ് എം കോടതി ഒന്നില്‍ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. അന്വേഷണത്തില്‍ പൊലീസ് കാഞ്ഞീറ്റുകരയില്‍ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തു.