ന്യൂഡൽഹി: ജമ്മുകശ്മീർ പഞ്ചാബ് അതിർത്തിയിൽ മയക്കുമരുന്ന് എത്തിക്കാൻ ഭീകരർ ഡ്രോണുകൾ വീണ്ടും ഉപയോഗിക്കുന്നതായി സൈന്യം. ഡ്രോണുകൾ മയക്കുമരുന്നുകൾ എത്തിക്കുന്നതിന്റെ മുന്നറിയിപ്പാണ് ബി.എസ്.എഫ് മേധാവി പങ്കജ് സിംഗ് പുറത്തുവിട്ടത്.
പഞ്ചാബിലും ജമ്മുകശ്മീർ അതിർത്തിയിലേയും ഡ്രോണുകളുടെ ഉപയോഗമാണ് സൈന്യം നിരീക്ഷിക്കുന്നത്. വിദൂര ഗ്രാമങ്ങളിൽ ആയുധങ്ങളും മയക്കുമരുന്നും എത്തിക്കുന്നതിൽ പാക് ഭീകരർ ഡ്രോണുകൾ വ്യാപകമായി ഉപയോഗി ക്കുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ 67 ഡ്രോണുകളാണ് സൈന്യം കണ്ടെത്തിയത്. ഏറെ ഗുരുതരമായ പ്രശ്‌നമായിട്ടാണ് സൈന്യം ഡ്രോണുകളുടെ അതിർത്തി ലംഘനത്തെ കാണുന്നതെന്നും പങ്കജ് സിംഗ് പറഞ്ഞു.
അതിർത്തി മേഖലകളിൽ ഡ്രോണുകളെ പ്രതിരോധിക്കാനുള്ള സംവിധാനം സൈന്യം വിന്യസിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ റഡാറുകളടക്കം സ്ഥാപിച്ചുകൊണ്ടാണ് മേഖലകളിൽ നിരീക്ഷണം ശക്തമാക്കിയത്. അതിർത്തി കടന്ന് എത്തുംമുന്നേ ഡ്രോണുകളെ കണ്ടെത്താനും തകർക്കാനും സൈന്യം പൂർണ്ണ സജ്ജമാണെന്നും പങ്കജ് അറിയിച്ചു.