കോഴിക്കോട് : വഖഫ് ബോര്‍ഡ് നിയമനം (Waqf Board) പി എസ് സി(PSC) ക്ക് വിട്ടതിനെതിരെ പള്ളികളില്‍ പ്രതിഷേധം സംഘടിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് മുസ്ലീം ലീഗ് (Muslim League) പിന്‍മാറുന്നതായി സാദിഖ് അലി ശിഹാബ് തങ്ങള്‍.
സര്‍ക്കാരുമായി ചര്‍ച്ച നടത്തി തുടര്‍നടപടികള്‍ എടുക്കാം എന്ന സമസ്തയുടെ നിലപാട് അംഗീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു. സമസ്തയുടെ നിലപാട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ (Jifri Muthukoya Thangal) വ്യക്തമാക്കിയ സാഹചര്യത്തിലാണ് പള്ളികളില്‍ സംഘടിപ്പിക്കാന്‍ ഇരുന്ന പ്രതിഷേധങ്ങളില്‍ നിന്ന് ലീഗ് പിൻമാറുന്നത്.
‘വഖഫ് നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ടതില്‍ പ്രതിഷേധമുണ്ട് അത് വേണ്ടപ്പെട്ടവരെ അറിയിക്കും. പരിഹാരമുണ്ടായില്ലെങ്കില്‍ മറ്റു പ്രതിഷേധങ്ങളിലേക്ക് കടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാഴ്ച മുമ്പ് ബന്ധപ്പെട്ടിരുന്നു. വഖഫ് നിയമം പി.എസ്.സിക്ക് വിട്ടതില്‍ സമസ്‌ക്കുള്ള എതിര്‍പ്പ് സംബന്ധിച്ച് നമുക്ക് കൂടിയാലോചിക്കാമെന്ന് അറിയിച്ചിരുന്നു. ഇന്നും അദ്ദേഹം വിളിച്ച് സംസാരിച്ചു. മുഖ്യമന്ത്രിയുടെ പ്രതിനിധിയായിട്ട് എളമരം കരീം എം പിയും സമസ്ത നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. ഇതുസംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധം വേണമെന്ന് സമസ്ത ഇതുവരെ തീരുമാനിച്ചിട്ടില്ല. പ്രതിഷേധം ഏത് രീതിയിലായിരിക്കണമെന്ന് തീരുമാനിക്കേണ്ടത് സമസ്തയാണ്. മാന്യമായി മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ച സാഹചര്യത്തില്‍ നമ്മളും ആ രീതിയില്‍ നീങ്ങേണ്ടതുണ്ട്. പരിഹാരമാര്‍ഗങ്ങളുണ്ടോ എന്നതാണ് ആദ്യം ചിന്തിക്കേണ്ടത്. അതില്ലെങ്കില്‍ പ്രതിഷേധത്തിന് മുന്നില്‍ സമസ്ത ഉണ്ടാകും’- എന്നാണ് ജിഫ്രി തങ്ങള്‍ പറഞ്ഞു.
അതേസമയം, വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാനെതിരെ ജിഫ്രി തങ്ങള്‍ രൂക്ഷവിമര്‍ശനം നടത്തി. വി.അബ്ദുറഹ്മാന് ധാര്‍ഷ്ട്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘പ്രതിഷേധിക്കേണ്ട സമയം വരുമ്പോള്‍ പ്രതിഷേധിക്കേണ്ടി വരും. അത് ഏത് സര്‍ക്കാരാണെങ്കിലും യുഡിഎഫാണെങ്കിലും എല്‍ഡിഎഫാണെങ്കിലും. എല്ലാം പള്ളിയില്‍ നിന്ന് പ്രതിഷേധിക്കാന്‍ പറ്റില്ല. വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട നിയമനം പി.എസ്.സിക്ക് വിടുന്നതിലൂടെ ചില നഷ്ടങ്ങളുണ്ട്. ഇതില്‍ ഒരു പ്രതിഷേധം ആവശ്യമുണ്ട്. പ്രതിഷേധിച്ചുകൊണ്ട് ഒരു പ്രമേയം സമസ്ത പാസാക്കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ പ്രതിഷേധം പള്ളിയില്‍ വേണ്ട. പ്രശ്നങ്ങളുണ്ടെങ്കില്‍ കൂടിയിരുന്ന സംസാരിക്കാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതൊരു മാന്യതയാണ്. എന്നാല്‍ വഖഫ് മന്ത്രി പറഞ്ഞത് എന്തുവന്നാലും നിയമം പാസാക്കുമെന്നാണ്. അതൊരു ധാര്‍ഷ്ട്യമാണ്. അത് അംഗീകരിക്കാനാവില്ല. പള്ളികളില്‍ നിന്ന് കാര്യങ്ങള്‍ പറയുമ്പോഴും അത് പ്രകോപനപരമാകരുത്.’ ജിഫ്രി തങ്ങള്‍ പറഞ്ഞു.