പാംബീച്ച് ഗാർഡൻസ് (ഫ്ലോറിഡാ) ∙പതിനാലു വയസ്സുകാരനെ യാതൊരു പ്രകോപനവുമില്ലാതെ അതിക്രൂരമായി കുത്തികൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. സിമ്മിലി വില്യംസ് (39) എന്ന ഭവനരഹിതനെ അറസ്റ്റ് ചെയ്തതായി ഫ്ലോറിഡാ പൊലീസ് മേധാവി സ്ഥിരീകരിച്ചു.
റയൻ റോജേഴ്സ് എന്ന ഹൈസ്കൂൾ ഫ്രഷ്മാനെയാണു ലി വില്യംസ് നിരവധി തവണ തലയിലും ദേഹത്തും കുത്തിക്കൊലപ്പെടുത്തിയത്. ബുധനാഴ്ച അതിരാവിലെ സൈക്കിളിൽ പോയ റയൻ വീട്ടിലേക്കു തിരികെ വന്നില്ലായെന്നു മാതാപിതാക്കൾ പറഞ്ഞു. പിറ്റേ ദിവസം ഇന്റർസ്റ്റേറ്റ് 95 ഓവർ പാസ്സിനു സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു.
സെക്യൂരിറ്റി ക്യാമറയിൽ നിന്നു സംശയകരമായ രീതിയിൽ സിമ്മിയെ കണ്ടെത്തുകയും തുടർന്നുള്ള അന്വേഷണത്തിൽ സിമ്മിയുടെ ബാക്ക് പാക്കിൽ കണ്ടെത്തിയ ചോരക്കറയുടെ ഡിഎൻഎ റയന്റേതാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജാമ്യം നൽകാതെ ജയിലിലേക്കയച്ചു.
നിരവധി അക്രമ സംഭവങ്ങളിലും മോഷണത്തിലും പ്രതിയായ ഇയാളെ ഭീകരനെന്നാണു പൊലീസ് വിശേഷിപ്പിച്ചത്. വില്യമിന്റെ ആക്രമണത്തിന് ഇരയായ പലരും മുന്നോട്ടു വന്ന് സ്വന്തം അനുഭവങ്ങൾ പൊലിസീനെ അറിയിക്കുന്നുണ്ട്.