ടെക്സസ് ∙ ടെക്സസ് സംസ്ഥാനത്തെ ആദ്യ ഒമിക്രോൺ വേരിയന്റിന്റെ സാന്നിധ്യം ഹൂസ്റ്റണിലെ നോർത്ത് വെസ്റ്റ് ഹാരിസ്കൗണ്ടിയിൽ കണ്ടെത്തിയതായി ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് ഹെൽത്ത് സർവീസസും കൗണ്ടി ജഡ്ജ് ലിന ഹിഡൽഗൊയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഡിസംബർ 6 തിങ്കളാഴ്ച വൈകിട്ടാണു വിവരം മാധ്യമങ്ങൾക്കു ലഭിച്ചത്.
40 വയസ്സ് പ്രായമുള്ള പൂർണ്ണമായും വാക്സിനേറ്റ് ചെയ്ത സ്ത്രീയിലാണ് ഒമിക്രോൺ കണ്ടെത്തിയതെങ്കിലും കോവിഡ് 19ന്റെ പൊതുവായ ചില രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നുവെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇവരെ ആശുപത്രിയിൽ പ്രവേശിക്കേണ്ടി വന്നില്ലെന്നും അധികൃതർ പറഞ്ഞു.
ഇവർ വീടിനു സമീപമുള്ള പ്രദേശങ്ങളിൽ മാത്രം യാത്ര ചെയ്തിട്ടുണ്ടെന്നും പുറത്തേക്ക് യാത്ര ചെയ്തിരുന്നില്ലെന്നും പറയുന്നു. ഇവർ താമസിക്കുന്ന കമ്മ്യൂണിറ്റിയിൽ നിന്നുമായിരിക്കാം വൈറസ് കടന്നു കൂടിയതെന്നും കരുതുന്നു.ആദ്യം ഒമിക്രോൺ വേരിയന്റ് വളരെയധികം വ്യാപന ശക്തിയുള്ളതാണെന്നു പറഞ്ഞിരുന്നുവെങ്കിലും ഡെൽറ്റാ വേരിയന്റിനേക്കാൾ വേഗം വ്യാപന ശക്തിയുള്ളതാണോ എന്നു ഇതുവരെ വ്യക്തമാക്കപ്പെട്ടിട്ടില്ലെന്നും ടെക്സസ് ആരോഗ്യവകുപ്പു അധികൃതർ പറഞ്ഞു.
ഡിസംബർ 6 വരെ ടെക്സസിലെ 254 കൗണ്ടികളിൽ 3.6 മില്യൺ കോവിഡ് 19 കേസ്സുകൾ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. അമേരിക്കയിൽ ഒമിക്രോൺ വേരിയന്റ് ആദ്യമായി കണ്ടെത്തിയത് ഡിസംബർ 1ന് കലിഫോർണിയായിലാണ്. തുടർന്ന് ന്യൂയോർക്ക്, മിനിസോട്ട തുടങ്ങിയ നിരവധി സംസ്ഥാനങ്ങളിലേക്കു വ്യാപിക്കുകയും ചെയ്തതായും ആരോഗ്യവകുപ്പ് അറിയിച്ചു.
പി പി ചെറിയാൻ