Wednesday, April 24, 2024
HomeKeralaകേരളത്തില്‍ സിപിഎമ്മിന്‍റേത് സെല്‍ഭരണം,​ വിസിയുടെ നിയമനത്തിന് കത്ത് നല്‍കിയ മന്ത്രി ആര്‍. ബിന്ദു‍വിനെ പുറത്താക്കണം; ജുഡീഷ്യല്‍...

കേരളത്തില്‍ സിപിഎമ്മിന്‍റേത് സെല്‍ഭരണം,​ വിസിയുടെ നിയമനത്തിന് കത്ത് നല്‍കിയ മന്ത്രി ആര്‍. ബിന്ദു‍വിനെ പുറത്താക്കണം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വ്വകലാശാല വിസിയുടെ നിയമനത്തിന് ചട്ടം ലംഘിച്ച്‌ കത്ത് നല്‍കിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.

ബിന്ദുവിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ കേരളത്തിലെ വിവിധ സര്‍വ്വകലാശാലകളില്‍ നടന്ന അനധികൃത നിയമനങ്ങള്‍ അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കണമെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

എല്ലാ അനധികൃത രാഷ്ട്രീയ- ബന്ധു പിന്‍വാതില്‍ നിയമനങ്ങളും റദ്ദാക്കണം. ചാന്‍സിലര്‍ പദവി മുഖ്യമന്ത്രി തന്നെ ഏറ്റെടുത്തോളൂ എന്ന് ഗവര്‍ണര്‍ പറഞ്ഞാല്‍ അതില്‍ പരം നാണക്കേട് ഈ സര്‍ക്കാരിന് വേറെ എന്താണ്. ഒരു സര്‍ക്കാരിന് മേല്‍ ഇതുപോലൊരു അവിശ്വാസം ഗവര്‍ണര്‍ രേഖപ്പെടുത്തിയത് കേരള ചരിത്രത്തിലുണ്ടായിട്ടില്ല. ഗവര്‍ണര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വസ്തുതാപരമായി മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് സാധിക്കാത്തതു കൊണ്ടാണ് അദ്ദേഹം പ്രതികരിക്കാത്തത്. ആരോപണങ്ങളുടെ കുന്തമുന മുഖ്യമന്ത്രിയുടെ നേരെയാണ്.

കേരളം ഭരിക്കുന്ന മുഖ്യമന്ത്രിക്കെതിരെ സംസ്ഥാനത്തിന്റെ ഭരണഘടനാ തലവന്‍ ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. സര്‍വ്വകലാശാലാ രംഗത്തെ രാഷ്ട്രീയ- ബന്ധുനിയമനങ്ങള്‍ അക്കമിട്ടാണ് ഗവര്‍ണര്‍ നിരത്തിയത്. അദ്ദേഹത്തിന്റെ പരിഹാസത്തിന് ആയിരം വെടിയുണ്ടയുടെ ശക്തിയുണ്ട്. ധാര്‍മ്മികതയുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തെങ്കില്‍ ഇതിനകം രാജിവെച്ചേനെ. മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നാണ് ഗവര്‍ണറുടെ കത്തിലെ ഓരോ വരികളും പറയുന്നതെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു.

സിപിഎമ്മിന്റെ സെല്‍ഭരണമാണ് കേരളത്തില്‍ നടക്കുന്നത്. രാഷ്ട്രീയക്കാര്‍ക്ക് കയറി ഇരിക്കാനുള്ള താവളം മാത്രമാണ് സര്‍വ്വകലാശാലകള്‍. എകെജി പഠന ഗവേഷണകേന്ദ്രത്തിന്റെ നിലവാരത്തിലാണ് കേരളത്തിലെ സര്‍വ്വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തിന് പുറത്ത് പോയി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ നല്ല നിലവാരം കാണിക്കുമ്ബോള്‍ കേരളത്തിലെ സ്ഥിതി ദയനീയമാക്കുന്നത് ഇത്തരം രാഷ്ട്രീയ അതിപ്രസരങ്ങളാണ്.

നമ്മുടെ നാടിന്റെ ഭരണഘടനാ സംവിധാനങ്ങളെ എങ്ങനെയാണ് സിപിഎം ദുരുപയോഗം ചെയ്യുന്നതെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. സര്‍വ്വകലാശാലാ നിയമങ്ങള്‍ കാറ്റില്‍ പറത്തുകയും യുജിസി മാനദണ്ഡങ്ങള്‍ പരസ്യമായി ലംഘിക്കുകയുമാണ് സര്‍ക്കാര്‍. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാര തകര്‍ച്ചയാണ് ഗവര്‍ണര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതിന് കാരണം മുഖ്യമന്ത്രിയുടേയും സര്‍ക്കാരിന്റെയും ഇടപെടലുകളാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ കണ്ണൂര്‍ യുസിയിലെ നിയമനം, നിയമസഭയുടെ തലവനായ സ്പീക്കറുടെ ഭാര്യക്ക് വേണ്ടിയുള്ള കാലടി യുസിയിലെ നിയമനം, മുന്‍ എംപി പികെ ബിജുവിന്റെ ഭാര്യയുടേയും തലശ്ശേരി എംഎല്‍എയുടെ ഭാര്യയുടേയും നിയമനങ്ങളും പരിശോധിക്കണം.

യോഗ്യത എന്നത് കേരളത്തില്‍ ഒരു പരിഗണനാ വിഷയമല്ലാതായിരിക്കുന്നു. പാര്‍ട്ടിയുടെ കത്ത് മാത്രമാണ് ജോലിക്ക് മാനദണ്ഡം. കേരളത്തില്‍ ഒരു സര്‍വ്വകലാശാലയിലും കിട്ടാത്ത പുനര്‍ നിയമനമാണ് കണ്ണൂര്‍ വിസിക്ക് നല്‍കിയത്. ഇത് സര്‍ക്കാരിനും പാര്‍ട്ടിക്കും ചെയ്തു കൊടുത്ത സേവനത്തിനുള്ള പ്രത്യുപകാരമാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍സെക്രട്ടറി പി.സുധീര്‍, വൈസ്പ്രസിഡന്റ് പി.രഘുനാഥ്, ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് എന്നിവര്‍ പങ്കെടുത്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular