ന്യൂഡല്‍ഹി: മുന്‍ എം.പിയും മഹിളാ കോണ്‍ഗ്രസ് ദേശിയ പ്രസിഡന്റുമായ സുഷ്മിത ദേവ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കയച്ച കത്തിലാണ് സുഷ്മിത ഇക്കാര്യം അറിയിച്ചത്.
രാജിയുടെ പിന്നിലെ കാരണം സുഷ്മിത വ്യക്തമാക്കിയിട്ടില്ല. പൊതു സേവനത്തില്‍ ഒരു പുതിയ അധ്യായം ആരംഭിക്കുന്നു എന്നാണ് കത്തില്‍ പറയുന്നത്.
“ഇന്ത്യൻ നാഷണൽ കോൺഗ്രസുമായുള്ള മൂന്ന് പതിറ്റാണ്ട് നീണ്ട ബന്ധത്തെ വിലമതിക്കുന്നു. മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയതിന് സോണിയ ഗാന്ധിക്കും ഈ യാത്രയുടെ ഭാഗമായ പാർട്ടിക്കും എല്ലാ നേതാക്കൾക്കും അംഗങ്ങൾക്കും പ്രവർത്തകർക്കും നന്ദി,” രാജിക്കത്തില്‍ സുഷ്മിത പറയുന്നു.
സുഷ്മിത തന്റെ ട്വിറ്റര്‍ ബയോയിലും മാറ്റം വരുത്തി. മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക, മുന്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ എന്നാണ് നിലവില്‍ ട്വിറ്ററില്‍ സുഷ്മിത നല്‍കിയിരിക്കുന്ന വിവരങ്ങള്‍.
ഏഴ് തവണ പാര്‍ലമെന്റ് അംഗമായ സന്തോഷ് മോഹന്‍ ദേവിന്റെ മകളായ സുഷ്മിത അസമിലെ ബരാക് വാലിയില്‍ കോണ്‍ഗ്രസിന്റെ മുഖമായാണ് അറിയപ്പെടുന്നത്. അസമിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പം സുഷ്മിത കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചിരുന്നു.
“സുഷ്മിത ദേവ്. ഞങ്ങളുടെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെക്കുന്നു. യുവ നേതാക്കൾ വിട്ടുപോകുമ്പോൾ അതിനെ ശക്തിപ്പെടുത്താനുള്ള ഞങ്ങളുടെ ശ്രമങ്ങളെ ശ്രമങ്ങളെ കുറ്റപ്പെടുത്തുന്നു. പാര്‍ട്ടി മുന്നോട്ട് പോവുകയാണ്,” സുഷ്മിതയുടെ രാജിയോട് മുതിര്‍ന്ന നേതാവ് കബില്‍ സിബല്‍ പ്രതികരിച്ചു.