കണ്ണൂര്‍
ഒരു മാസത്തിനുള്ളില്‍ ജില്ലയില്‍ നാല് പേരുടെ ജീവനാണ് വലിയ വാഹനങ്ങളുടെ അമിതവേഗത്തില്‍ നടുറോഡില്‍ പൊലിഞ്ഞത്.
കഴിഞ്ഞ മാസം 18ന് തെരൂര്‍ പാലയോട് ചിത്രാരി സ്വദേശിയായ ആസാദ് ബൈക്കില്‍ ലോറിയിടിച്ച് കൊല്ലപ്പെട്ടു. മൂന്ന് ജീവനുകളാണ് തളിപ്പറമ്ബിനും പാപ്പിനിശേരിക്കുമിടയിലെ ദേശീയപാതയിലുണ്ടായ അപകടത്തില്‍ നഷ്‌ടമായത്. തെരൂരിലെ അപകടത്തിന്റെ തൊട്ടടുത്ത ദിവസം കീച്ചേരി പാമ്ബാലക്ക് സമീപം ബൈക്കില്‍ ബസ്സിടിച്ച് പഴഞ്ചിറ സ്വദേശി സന്ദീപ്‌കുമാര്‍ മരിച്ചു. 15ന് ഏഴാംമൈലില്‍ ലോറി ബൈക്കിലിടിച്ച് ബക്കളത്തെ ഫോട്ടോഗ്രാഫര്‍ രഞ്‌ജിത്ത് മരിച്ചു. ഏറ്റവുമൊടുവില്‍ ദേശാഭിമാനി സര്‍ക്കുലേഷന്‍ ജീവനക്കാരന്‍ ഇ ടി ജയചന്ദ്രനും റോഡിലെ സ്വകാര്യ ബസ്സിന്റെ മത്സരപാച്ചിലിന്റെ ഇരയായി.
കണ്ണൂര്‍ — പയ്യന്നൂര്‍, കണ്ണൂര്‍– കാസര്‍കോട് റൂട്ടുകളിലെ ബസ്സുകള്‍ ദേശീയപാതയിലെ കാല്‍നടയാത്രക്കാര്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും എന്നും ദുഃസ്വപ്‌നമാണ്. ജീവന്‍ വേണമെങ്കില്‍ മാറിനിന്നോളൂ എന്ന രീതിയില്‍ സ്വകാര്യ ബസ്സുകളുടെ വരവ് ഒരു തവണയെങ്കിലും നെഞ്ചിടിപ്പുകൂട്ടാത്ത യാത്രക്കാരുണ്ടാവില്ല ഈ റൂട്ടില്‍. കേരളത്തില്‍ കണ്ണൂര്‍– പയ്യന്നൂര്‍ റൂട്ടിലാണ് ബസ്സുകള്‍ ഏറ്റവും വേഗത്തില്‍ ഓടുന്നത്. ഇവരെ പേടിച്ച് ചെറുകിട വാഹനക്കാര്‍ ഊടുവഴിയെ ശരണം പ്രാപിക്കുകയാണ്. ഗതാഗതക്കുരുക്കില്‍പ്പെട്ടാല്‍ പോലും ഇടിച്ചുകയറി മുന്നിലെത്തും. സമയത്തിന് ഓടിയെത്താനാണ് ഈ ഓട്ടമെന്ന് ബസ് ജീവനക്കാര്‍ പറയുമ്ബോഴും മനുഷ്യ ജീവനേക്കാള്‍ വിലയുള്ള ഏത് സമയത്തെക്കുറിച്ചാണ് പറയുന്നതെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്.
പൂട്ടണം അമിതവേഗക്കാരെ
നടുറോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പായുന്ന ബസ്സുകളെ പൂട്ടാന്‍ കര്‍ശന നടപടി വേണമെന്ന ആവശ്യമാണ് ഓരോ ദുരന്തത്തിലും ശക്തമായി ഉയരുന്നത്. അമിതവേഗം പിടിക്കാനുള്ള വേഗമാനക പരിശോധന ജില്ലയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ടീം നടത്തുന്നുണ്ടെന്ന് ആര്‍ടിഒ ഉണ്ണികൃഷ്‌ണന്‍ പറഞ്ഞു. 65 കിലോമീറ്ററിനു മുകളില്‍ പോയാല്‍ അമിതവേഗമായാണ് കണക്കാക്കുന്നത്. എല്ലായിടത്തുമെത്തി പരിശോധന നടത്താന്‍ പ്രായോഗിക പ്രയാസമുണ്ട്. ബസ്സുകളുടെ സമയക്രമീകരണം ശാസ്‌ത്രീയമാക്കണമെന്നും അപകടം കുറയ്‌ക്കാന്‍ എല്ലായിടത്തും ഡിവൈഡര്‍ സ്ഥാപിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.