പിണറായി സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ കെ റെയില്‍ കേരളത്തിന് ഉപകാരപ്രദമാണോ അല്ലയോയെന്ന ചര്‍ച്ച നടന്നുകൊണ്ടിരിക്കയാണ്. മൂന്നു ലക്ഷം കോടി കടമുള്ള കേരള സര്‍ക്കാര്‍, ജീവക്കാര്‍ക്ക് മാസശമ്പളം കൊടുക്കാന്‍വരെ ബങ്കുകളില്‍നിന്നും കടമെടുക്കേണ്ട അവസ്ഥയുള്ള സ്ഥാനത്താണ് മറ്റൊരു ലക്ഷം കോടിയുടെ ബാദ്ധ്യതകൂടി ഏറ്റെടുക്കുന്നത്.
അറുപത്തഞ്ച് ലക്ഷംകൊണ്ട് 2025 പണിതീര്‍ത്ത് ട്രെയിന്‍ ഓടിക്കുമെന്ന് പറഞ്ഞാല്‍ കേരളത്തിലെ അവസ്ഥ അറിയാവുന്നവരാരും വിശ്വസിക്കയില്ല. . ഒരു ട്രെയിന്‍ വിദഗ്ധനായ ഇ ശ്രീധരന്‍ പറയുന്നത് നമുക്ക് കൂടുതല്‍ വിശ്വാസ്യമായി തോന്നാം. അദ്ദേഹം പറയുന്നത് പണിതീരുമ്പോള്‍ ഒന്നേകാല്‍ കോടിയെങ്കിലും ചെലവാകുമെന്നാണ്. 2030 -നു എന്തായാലും ട്രെയിന്‍ ഓടില്ല.
ഒരു ചെറിയ പാലംപണിയാന്‍ എട്ടുപത്ത് വര്‍ഷങ്ങള്‍ വേണ്ടിവരുന്ന കേരളത്തില്‍ ഇത്രയും വലിയൊരു പ്രൊജക്ട് പണി തീരണമെങ്കില്‍ 2040 എങ്കിലും ആകും. അതിനിടെ ഏതെല്ലാം ഗവണ്മെന്റുകള്‍ മാറിമാറി അധികാരത്തില്‍ വരുമെന്ന് പറയാനാകുമോ? കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള യുഡിഎഫ് അധികാരത്തില്‍ വന്നാല്‍, അതിനുള്ള സാധ്യത വിരളമാണെങ്കിലും, പദ്ധതി ഉപേക്ഷിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ജനകീയ പ്രക്ഷോഭങ്ങളിലും മറ്റ്പ്രതിസന്ധികളിലും തട്ടി പിണറായിതന്നെ പദ്ധതി ഉപേക്ഷിക്കാനും സാധ്യതയുണ്ട്.
ഇപ്പോള്‍ തന്നെ കേരളത്തിന്റെ തെക്കുവടക്ക് റെയില്‍പ്പാത ഉള്ളപ്പോള്‍ സംസ്ഥാനത്തെ വെട്ടിമുറിച്ചുകൊണ്ട് മറ്റൊരു പാതയുടെ ആവശ്യമുണ്ടോ? ഇങ്ങനെയൊരു പാത സംസ്ഥാനം ഇപ്പോള്‍ അനുഭവിക്കുന്ന ഗതാഗത ബുന്ധിമുട്ട് പരിഹരിക്കുമോ? എത്രപേര്‍ ഈ ട്രെയിനില്‍ യാത്രചെയ്യും? മന്ത്രിമാര്‍ക്കും എം എല്‍ എ മാര്‍ക്കും യാത്രചെയ്യാനല്ലേ ഇത് ഉപകരിക്കൂ.
ആദ്യത്തെ ഒന്നോരണ്ടോ മാസം വണ്ടിയില്‍ നല്ല തിരക്കുണ്ടായിരിക്കും. പുതുമോടി കഴിയുമ്പോള്‍ മലയാളികള്‍ ടിക്കറ്റ്‌നിരക്ക് കുറഞ്ഞ ഇന്‍ഡ്യന്‍ റയില്‍വേയെതന്നെ അഭയംപ്രാപിക്കും. കൊച്ചി മെട്രോയില്‍ നമ്മളത് കണ്ടതാണ്. ആദ്യത്തെ ഏതാനും ആഴ്ച്ചകളില്‍ മെട്രോയില്‍ വന്‍തിരക്കായിരുന്നു. നാട്ടിന്‍ പുറങ്ങളില്‍നിന്ന് ജനങ്ങള്‍ കുടുംബസഹിതം കൊച്ചി മെട്രോ കാണാന്‍ വണ്ടികയറി, ആകാശത്തുകൂടി പോകുന്ന ട്രെയിന്‍ കാണാനും അതില്‍ക്കയറി യാത്രചെയ്യാനും. ഒരിക്കല്‍ കയറിയപ്പോള്‍ മെട്രോ വലിയ അത്ഭുതമൊന്നും അല്ലെന്ന്മനസിലാക്കിയ അവര്‍ പിന്നീട് കൊച്ചിയിലേക്ക് വന്നില്ല. ഇപ്പോള്‍ ദിവസം പത്തും പതിനഞ്ചും യാത്രക്കാരെയും കൊണ്ടാണ് ട്രെയില്‍ ഓടുന്നതെന്ന് അതിന്റെ പുതിയ സി ഇ ഓ, ഋഷിരാജ് സിങ്ങ് പറയുന്നത്. കെ റെയിലിന്റെ ഗതിയും ഇതുതന്നെ ആയിരിക്കും എന്നതില്‍ സംശയമില്ല.
ഇപ്പോള്‍തന്നെ നിലവിലുള്ള ഇന്‍ഡ്യന്‍ റെയില്‍വേ വികസിപ്പിച്ചാല്‍ കെ റെയില്‍കൊണ്ട് ഉദ്ദേശിക്കുന്ന അതിവേഗം കൈവരിക്കാവുന്നതാണ്. കോട്ടയം വഴിയും ആലപ്പുഴ വഴിയിലുമുള്ള റെയില്‍ ഇരട്ടപ്പാതയാക്കുക. കോട്ടയംവഴിയുള്ളത് തൊണ്ണൂറുശതമാനവും പൂര്‍ത്തിയായിട്ടുണ്ട്. ആലപ്പുഴ വഴിയുള്ള പാത എഴുത്തഞ്ച് ശതമാനവും. ഈ രണ്ടുപാതകളിലും ഇലക്‌ട്രോണിക്ക് സിഗ്നലിങ്ങ് സിസ്റ്റംകൂടി നടപ്പിലാക്കിയാല്‍ മണിക്കൂറില്‍ നൂറ്റിയറുപത് മൈല്‍വെഗത്തില്‍ ട്രെയിന്‍ ഓടിക്കാന്‍ സാധിക്കും. അതോടുകൂടി കേരളം ഇന്നുഭവിക്കുന്ന ഗതാഗതം പ്രശ്‌നം വലിയൊരളവില്‍ പരിഹരിക്കപ്പെടും.
കെ റെയില്‍ ഒരു അഭിമാന പദ്ധതിയായി കണക്കാക്കാതെ റോഡുഗതാഗതം പരിഷ്‌കരിക്കാനാണ് പിണറായി സര്‍ക്കാര്‍ പരിഗണിക്കേണ്ടത്. കേരളത്തില്‍ തെക്കുവടക്കുള്ള നാഷണല്‍ ഹൈവേയും അങ്കമാലിമുതല്‍ തിരുവന്ന്തപുരംവരെയുള്ള എം സി റോഡും എട്ടു വരിയാക്കിയാല്‍ സംസ്ഥാനത്തിന്റെ ഗതാഗതപ്രശ്‌നം ഇരുപത്തഞ്ച് വര്‍ഷത്തേക്ക് പരിഹരിക്കപ്പെടും. തീരെകുറഞ്ഞത് ആറുവരിയെങ്കിലുമാക്കി മാറ്റുക. ഇതില്‍നിന്ന് തിരിഞ്ഞുപോകുന്ന ഇടറോഡുകള്‍ നാലു വരിയെങ്കിലും ആക്കുക. ഇതാണ് ബുദ്ധിയുള്ള സര്‍ക്കാര്‍ ചെയ്യേണ്ടത്