നെയ്യാറ്റിന്‍കര: കയ്യേറ്റം ചെയ്ത ഭൂമിയില്‍ നിന്നും ഒഴിപ്പിക്കാന്‍ പോലീസെത്തിയപ്പോള്‍ അവര്‍ക്ക് മുന്നില്‍ വെച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്ത രാജന്‍-അമ്ബിളി ദമ്ബതികളെ മലയാളികള്‍ മറന്നിട്ടില്ല.
നെയ്യാറ്റിന്‍കര നെല്ലിമൂട് പോങ്ങില്‍ നെട്ടത്തോട്ടം കോളനിക്ക് സമീപമായിരുന്നു രാജന്റെ കുടുംബം താമസിച്ചിരുന്നത്. രാജന്റെ മരണം കേരളത്തില്‍ ഏറെ ചര്‍ച്ചയായപ്പോള്‍ ഇവര്‍ക്ക് സ്ഥലം വിട്ടു നല്‍കി, വീട് വെച്ച് നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഈ വാക്ക് വെറുംവാക്കായി മാറിയിരിക്കുകയാണ് എന്നാണു ഉയരുന്ന ആരോപണം.
ലക്ഷംവീട് കോളനിയിലെ പുറമ്ബോക്ക് ഭൂമിയില്‍ ആയിരുന്നു രാജനും കുടുംബവും താമസിച്ചിരുന്നത്. മാതാപിതാക്കളുടെ ആത്മഹത്യയ്ക്ക് ശേഷം തനിച്ചായ മക്കളെ ഏറ്റെടുക്കാന്‍ ബോബി ചെമ്മണ്ണൂര്‍ തയ്യാറായിരുന്നു. ഇവരുടെ സ്ഥലം ഏറ്റെടുത്തു നല്‍കാമെന്ന് പറഞ്ഞ് അദ്ദേഹം രംഗത്ത് വന്നെങ്കിലും, സര്‍ക്കാരിനെ വിശ്വസിച്ച് ഈ കുട്ടികള്‍ അത് നിരസിക്കുകയായിരുന്നു. വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും ഇതുവരെയായിട്ടും യാതോരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും ബോബിയുടെ സഹായം നിരസിച്ചതിന് ക്ഷമ ചോദിക്കുകയാണെന്നും ഇപ്പോള്‍ കുട്ടികള്‍ പറയുന്നു. ഒരു യുട്യൂബ് ചാനലിനോടായിരുന്നു ഇവരുടെ വെളിപ്പെടുത്തല്‍.
വീട് ഒഴിപ്പിക്കില്ല എന്നും ഭൂമിക്ക് പട്ടയം നല്‍കും എന്നുമായിരുന്നു സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം. ഇതോടൊപ്പം, മൂത്ത മകന് ജോലിയും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. സര്‍ക്കാര്‍ വീട് വെച്ച് നല്‍കും എന്ന ഉറപ്പിന്മേല്‍ പഞ്ചായത്ത് 10 സെന്റ് ഭൂമി ഇവര്‍ക്ക് അനുവദിച്ചിരുന്നു. എന്നാല്‍ പിന്നീട് യാതൊരു നടപടികളും ഉണ്ടായില്ല എന്നാണു കുട്ടികള്‍ പറയുന്നത്. സര്‍ക്കാരിനെ വിശ്വസിച്ചത് ഒരു അബദ്ധമായി എന്നാണു കുട്ടികള്‍ ഇപ്പോള്‍ പറയുന്നത്.
‘വീട് തരുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ട് ഇതുവരെയായിട്ടും തന്നിട്ടില്ല. സര്‍ക്കാരിന്റെ സ്ഥലമാണല്ലോ, അതുകൊണ്ട് സര്‍ക്കാര്‍ തരുമെന്ന് കരുതി. സര്‍ക്കാരിനെ വിശ്വസിച്ച് പോയി. വീട് വെച്ച് തരുമെന്ന് പലരും പറഞ്ഞു. അതൊക്കെ വെറുതെ ആണ്. സര്‍ക്കാരില്‍ വിശ്വാസമില്ല. അന്നത്തെ സംഭവത്തിനിടെയാണ് ബോബി സാറിനോട് സഹായം വേണ്ടെന്ന് പറയേണ്ടി വന്നത്. എത്രയും പെട്ടന്ന് സര്‍ക്കാര്‍ ഒരു നടപടി എടുക്കണമെന്ന് ആണ് ഞങ്ങളുടെ ആവശ്യം’, മകന്‍ പറയുന്നു.