ന്യുയോർക്ക്∙ ഞായറാഴ്ച രാത്രി കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ യുവതിയും വളർത്തു നായയും അജ്ഞാതന്റെ വെടിയേറ്റു കൊല്ലപ്പെട്ടു. ജനിഫർ യോനാ (36) എന്ന യുവതിയും നായയുമാണ് കൊല്ലപ്പെട്ടത്. ഡിസംബർ 2 ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. കടയിൽ കാഷ്യർക്ക് പണം നൽകുമ്പോൾ പെട്ടെന്ന് കടയുടെ മുമ്പിൽ കാർ നിർത്തി ഓടിയിറങ്ങിയ തോക്കുധാരി ഉതിർത്ത വെടിയുണ്ടകൾ ഇരുവരുടേയും ദേഹത്ത് തറച്ചു കയറുകയായിരുന്നു.
കടയിലെ മറ്റാരേയോ ലക്ഷ്യം വച്ചായിരുന്നു അക്രമി നിറയൊഴിച്ചത്. വെടിയേറ്റു രക്തം വാർന്നൊലിച്ച് ഇരുവരും കടയിൽ നിന്നും ഓടി പുറത്തു കടന്നുവെങ്കിലും തളർന്ന് വീഴുകയായിരുന്നു. നായ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു.ഗുരുതരമായി പരുക്കേറ്റ യോനയെ ഉടനെ ബ്രൂക്ക്‌ലിൻ ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
വെടിവച്ചശേഷം തോക്കുധാരി കാറിൽ കയറി രക്ഷപ്പെട്ടു. ഫ്രാങ്ക്‌ലിൻ അവന്യുവിനടുത്തായിരുന്നു സംഭവം. ഷോപ്പിൽ ഉണ്ടായിരുന്ന കാമറയിൽ സംഭവം വ്യക്തമായി കാണാമായിരുന്നുവെന്നും പൊലിസ് അറിയിച്ചു. പ്രതിക്കു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ട യോന മൂന്നു ചെറിയ കുട്ടികൾ ഉൾപ്പെടെ നാലു പേരുടെ മാതാവായിരുന്നുവെന്ന് ബോയ്ഫ്രണ്ട് കാൾബുഷ് പറഞ്ഞു. സംഭവം നടക്കുമ്പോൾ കുട്ടികൾ വീട്ടിൽ കിടന്ന് ഉറങ്ങുകയായിരുന്നു . കാൾ തൊട്ടടുത്ത കടയിൽ ഉണ്ടായിരുന്നു. ക്യൂൻസിൽ ജനിച്ച യോന ഹെൽത്ത് അറ്റന്റന്റ് ആയിരുന്നുവെന്നു കാൾ പറഞ്ഞു.
പി. പി. ചെറിയാൻ