ഒഴിപ്പിക്കല്‍ നടപടി തുടങ്ങിയതിനു പിന്നാലെ മിഷനറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്സ് ഡല്‍ഹിയില്‍ എത്തി ഡിഇഒ അധികൃതരെയും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെയും കാണാന്‍ സമയം തേടിയെങ്കിലും ലഭിച്ചില്ല.
സ്വകാര്യ വ്യക്തികളുടെ കൈയില്‍നിന്നു മിഷനറീസ് ഒാഫ് ചാരിറ്റി വാങ്ങി പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന സ്ഥലം തങ്ങള്‍ 90 വര്‍ഷത്തെ പാട്ടത്തിനു നല്‍കിയതായിരുന്നെന്നും 2019ല്‍ അതിന്‍റെ കാലാവധി അവസാനിച്ചെന്നും അതിനാല്‍ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇവരോട് ഒഴിയാന്‍ ആവശ്യപ്പെട്ടത്.
നിയമപരമായി ആയിരത്തഞ്ഞൂറോളം കുട്ടികളെ ദത്ത് നല്‍കിയ പ്രശസ്തമായ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനമാണ് ഇവര്‍ക്ക് ഒഴിഞ്ഞുകൊടുക്കേണ്ടി വന്നത്. ഇവിടെനിന്നു വിവാഹം ചെയ്ത അയച്ച അനാഥ പെണ്‍കുട്ടികളും നിരവധിയാണ്. ഇവര്‍ക്കൊപ്പം അമ്മവീടായിരുന്നു ഈ സ്ഥാപനമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
കരുണാരഹിതമായ ഒഴിപ്പിക്കലിനെതിരേ കാണ്‍പുരില്‍ ജനങ്ങള്‍ക്കിടയില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നെങ്കിലും മിഷനറീസ് ഒാഫ് ചാരിറ്റി സന്യാസിനികള്‍ ഭവനം ഒഴിഞ്ഞു കൊടുക്കുകയായിരുന്നു.
മിഷനറീസ് ഒാഫ് ചാരിറ്റിയുടെ വിദേശ സഹായം സ്വീകരിക്കാനുള്ള എഫ്സിആര്‍എ രജിസ്ട്രേഷന്‍ അപേക്ഷ നിരസിച്ചതിനു പിന്നാലെയാണ് പതിറ്റാണ്ടുകളായി അവര്‍ പ്രവര്‍ത്തിച്ചുവരുന്നിരുന്ന ശിശുഭവന്‍ ഇപ്പോള്‍ അധികൃതര്‍ ഒഴിപ്പിച്ചത്. നേരത്തെ ഗുജറാത്തില്‍ ഇവരുടെ സ്ഥാപനത്തില്‍ റെയ്ഡ് നടത്തിയിരുന്നു.
ഇവിടെ ഉണ്ടായിരുന്ന അനാഥ ശിശുക്കളെയും അഗതികളെയും വാരാണസി, അലഹബാദ് തുടങ്ങിയ സ്ഥലങ്ങളിലെ സ്ഥാപനങ്ങളിലേക്ക് സന്യാസിനികള്‍ മാറ്റിയിട്ടുണ്ട്.