വാഷിങ്ടൻ ∙ യുഎസ് കാപ്പിറ്റോളിൽ നടന്ന ആക്രമണത്തിന്റെ വാർഷിക ദിനമായ ജനുവരി 6 ന് രാഷ്ട്രത്തോടായി പ്രസിഡന്റ് ബൈഡൻ നടത്തിയ പ്രസംഗത്തിൽ ട്രംപിനെയും റിപ്പബ്ലിക്കൻ പാർട്ടിയെയും നിശിതമായി വിമർശിക്കുകയും അന്നുണ്ടായ സംഭവത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം ട്രംപിനാണെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തതിനെ അതേ നാണയത്തിൽ തന്നെ ട്രംപ് തിരിച്ചടിച്ചു. അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ ബൈഡൻ സ്വീകരിച്ച പല നടപടികളും പൂർണ്ണ പരാജയമായിരുന്നുവെന്നും അതിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടുന്നതിനും രാജ്യത്തെ വിഭജിക്കുന്നതിനുമാണ് തനിക്കും താൻ പ്രതിനിധാനം ചെയ്യുന്ന പാർട്ടിക്കുമെതിരെ അടിസ്ഥാന രഹിത ആരോപണങ്ങൾ ബൈഡൻ ഉന്നയിക്കുന്നതെന്നും ട്രംപ് പറഞ്ഞു.
രാഷ്ട്രത്തിന് ഇന്ന് അതിർത്തികൾ ഇല്ലാതായിരിക്കുന്നു. കോവിഡ് യുഎസിൽ വ്യാപകമാകുന്നു. പണപ്പെരുപ്പം കൊണ്ടു ജനം വീർപ്പുമുട്ടുന്നു. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സേന പിന്മാറ്റം രാഷ്ട്രത്തിന്റെ മഹത്തായ ചരിത്രത്തിൽ കറുത്ത ലിപികളിൽ രേഖപ്പെടുത്തിയിരിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ജനുവരി 6ന് രാവിലെ കാപ്പിറ്റോൾ നാഷനൽ ഹാളിൽ വച്ചാണ് ബൈഡൻ രാഷ്ട്രത്തെ അഭിസംബോധന ചെയ്തത്. കഴിഞ്ഞ വർഷം
കാപ്പിറ്റോളിൽ ഉണ്ടായ അനിഷ്ഠസംഭവങ്ങളിൽ ഏഴോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. വൈസ് പ്രസിഡന്റ് കമല ഹാരിസും ട്രംപിനെതിരായും റിപ്പബ്ലിക്കൻ പാർട്ടിക്കെതിരായും ശക്തമായ ആരോപണങ്ങളാണ് ഉന്നയിച്ചത്.