വാക്സീൻ സ്വീകരിക്കാത്തവരെ സ്‌കൂളിൽ പ്രവേശിപ്പിക്കില്ല.
റിയാദ്: ഈ മാസം 29 നാണ് സൗദി അറേബ്യയിൽ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത്. ഇതിനായുള്ള ഒരുക്കങ്ങൾ രാജ്യത്തെ മുഴുവൻ വിദ്യാലയങ്ങളിലും പൂർത്തിയായി. കോവിഡിനെ തുടർന്ന് ഒന്നര വർഷത്തോളം അടച്ചിട്ട ശേഷമാണ് വിദ്യാലയങ്ങൾ തുറക്കുന്നത്.
സ്കൂളുകൾ തുറക്കുന്നതിന്റെ മുന്നോടിയായി വിപുലമായ ഒരുക്കങ്ങളും കർശന നിർദേശങ്ങളുമാണ് വിദ്യാഭ്യാസ മന്ത്രാലയം നൽകിയിരിക്കുന്നത്. 12 വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കാണ് ക്ലാസുകൾ ആരംഭിക്കുന്നത്.
പന്ത്രണ്ട് വയസ്സിന് മുകളിലുള്ള കുട്ടികൾ വാക്സിൻ സ്വീകരിക്കണം. വാക്സീൻ സ്വീകരിക്കാത്തവരെ സ്‌കൂളിൽ പ്രവേശിപ്പിക്കില്ല. ഹാജരും ലഭിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
ഹൈസ്കൂൾ, സെക്കൻഡറി സ്കൂൾ, കോളജ്, ടെക്നിക്കൽ സ്കൂൾ, പോളി ടെക്നിക് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് തുറക്കുന്നത്. കർശനമായ ആരോഗ്യ മുൻകരുതലുകൾ പാലിച്ചാണ് ക്ലാസുകൾ വീണ്ടും ആരംഭിക്കുന്നത്. സ്കൂളുകളിലും കോളേജുകളിലും നടപ്പാക്കേണ്ട പ്രോട്ടോകോളുകൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.