കൊല്ലം: ബി.എ.എം.എസ് വിദ്യാര്‍ഥിനി വിസ്മയ ഭര്‍തൃഗൃഹത്തില്‍ മരിച്ച കേസിലെ വിചാരണ കൊല്ലം ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍.
സുജിത് മുമ്ബാകെ തുടങ്ങി. വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായരെ ഒന്നാം സാക്ഷിയായി വിസ്താരം തുടങ്ങി. വിവാഹം ഉറപ്പിക്കുന്ന സമയത്ത് 101 പവന് സ്വര്‍ണവും 1.2 ഏക്കര്‍ സ്ഥലവും കാറും നല്‍കാമെന്ന് സമ്മതിച്ചെന്നും 80 പവന് മാത്രമേ നല്കാന് കഴിഞ്ഞുള്ളൂവെന്നും മൊഴി നല്കി. വിവാഹ തലേന്ന് വീട്ടിലെത്തിയ കിരണിന് വാങ്ങിയ കാര്‍ ഇഷ്ടപ്പെട്ടില്ലെന്ന് മകളോട് പറഞ്ഞതോടെ വിവാഹ ദിവസം തന്നെ വേറെ കാര്‍ വാങ്ങിനല്‍കാമെന്ന് പറഞ്ഞു. ലോക്കറില്‍ വെക്കാന്‍ സ്വര്‍ണം തൂക്കി നോക്കുമ്ബോഴാണ് കുറവുണ്ടെന്ന് കിരണിന് മനസ്സിലായത്. കിരണിന്റെ സഹോദരിയുടെ മകന്റെ ജന്മദിനാഘോഷത്തിന് പോയിട്ടുവന്ന ശേഷം സ്ത്രീധനത്തിന്റെ കാര്യം പറഞ്ഞ് മകളെ ബലമായി കാറില്‍ പിടിച്ചുകയറ്റി വീട്ടില്‍ കൊണ്ടുവന്ന് ഉപദ്രവിച്ചു. ജനുവരി 11 ന് മകന്റെ വിവാഹം ക്ഷണിക്കാന്‍ ചെന്നപ്പോള്‍ വിസ്മയ വീണ്ടും പ്രശ്നത്തിലാണെന്ന് മനസ്സിലാക്കി വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നു. മകന്റെ വിവാഹത്തിന് കിരണോ ബന്ധുക്കളോ വന്നില്ല.
വിവാഹശേഷം മരുമകളോട് എല്ലാ വിവരങ്ങളും മകള്‍ പറഞ്ഞു. വിവാഹബന്ധം ഒഴിയുന്നതിനായി സമുദായ സംഘടനകളിലെ ഉത്തരവാദിത്തപ്പെട്ടവരോട് പറഞ്ഞു. വിഷയത്തില്‍ മാര്‍ച്ച് 25 ന് ചര്ച്ചക്കിരിക്കെ 17 ന് എത്തിയ കിരണ്‍ മകളെ കൂട്ടിക്കൊണ്ടുപോയി. കേസ് ഒഴിവാക്കാനായിരുന്നു ഇത്തരത്തില്‍ ചെയ്തത്. അതിനുശേഷം തന്റെയും മകന്റെയും ഫോണും ഫേസ്ബുക്കും എല്ലാം കിരണ്‍ ബ്ലോക്ക് ചെയ്തെന്നും മൊഴി നല്കി.
കിരണ്‍ ത്രിവിക്രമന്‍ നായരുമായി നടത്തിയ സംഭാഷണം കിരണിന്റെ ഫോണില്‍നിന്ന് ലഭിച്ചത് സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു. ക്രോസ് വിസ്താരം ചൊവ്വാഴ്ച തുടരും. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജ്, നീരാവില്‍ അനില്‍കുമാര്‍, ബി. അഖില്‍ എന്നിവരും പ്രതിഭാഗത്തിനുവേണ്ടി സി. പ്രതാപചന്ദ്രന് പിള്ളയും ഹാജരായി.