ധീരജ് കൊലക്കസില്‍ പോലീസിനോട് കുറ്റം സമ്മതിച്ചെന്ന് പോലീസ് അവകാശപ്പെട്ട പ്രതി നിഖില്‍ പൈലി കോടതിയില്‍ നല്‍കിയത് വിത്യസ്തമായ മൊഴി. കൂട്ടം കൂടി നിരവധി പേര്‍ തന്നെ ആക്രമിക്കാന്‍ വന്നപ്പോള്‍ ഓടി രക്ഷപ്പെടുക മാത്രമാണ് ചെയ്തതെന്നാണ് നിഖില്‍ പൈലി കോടതിയില്‍ പറഞ്ഞത്. ഓടി രക്ഷപ്പെട്ട താനാണ് അടി നടക്കുന്ന വിവരം പൊലീസിനെ അറിയിച്ചതെന്നും, ധീരജിനെയും കൊണ്ട് വാഹനം കടന്നുപോകുന്നത് വരെ കത്തിക്കുത്ത് നടന്നത് അറിഞ്ഞിട്ടേയില്ലെന്നും ജെറിന്‍ ജോജോ കോടതിയില്‍ പറഞ്ഞു.
ഇരുവരേയും ഈ മാസം 25 വരെ കോടതി റിമാന്‍ഡ് ചെയ്തു. ഇന്ന് പന്ത്രണ്ട് മണിയോടെയാണ് ഇവരെ കോടതിയില്‍ എത്തിച്ചത്. കോടതി കവാടത്തില്‍ കാത്തു നിന്ന സിപിഎം, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസ് വാഹനം കണ്ടപ്പോള്‍ മുദ്രാവാക്യം വിളിച്ച് വാഹനം തടയാന്‍ പാഞ്ഞടുത്തു. പ്രതികളെ അസഭ്യം വിളിക്കുകയും ചെയ്തു. ഇവരെ കോടതി കവാടത്തില്‍ തടഞ്ഞ ശേഷമാണ് പോലീസ് പ്രതികളേയുമായി കോടതിക്കുളളില്‍ കടന്നത്.
അന്യായമായി സംഘം ചേര്‍ന്ന് എത്തിയ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെത്തന്നെയാണ് ധീരജിനെയും അമലിനെയും കുത്തിയതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം സെക്രട്ടറി നിഖില്‍ പൈലിയാണ് കുത്തിയത് എന്ന് പറയുന്ന റിമാന്‍ഡ് റിപ്പോര്‍ട്ട്, സ്ഥലത്ത് കെഎസ്‌യു നേതാവ് ജെറിന്‍ ജോജോ ഉണ്ടായിരുന്നുവെന്നും പറയുന്നു. മറ്റ് നാല് പ്രതികളും ഒളിവിലാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.