വാഷിങ്ടൻ ഡി സി ∙ കോവിഡ് വാക്സീൻ സ്വീകരിക്കാത്ത സേനാ അംഗങ്ങളെ ജോലിയിൽ നിന്നും ഉടനെ പിരിച്ചുവിടുന്ന നടപടികൾ ആരംഭിക്കുമെന്ന് ആർമി സെക്രട്ടറി ക്രിസ്റ്റിൻ വോർമത്ത് അറിയിച്ചു.
ഇതു സംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്. വാക്സീൻ സ്വീകരിക്കുന്നതിന് തയാറാകാത്തവരെ സ്വമേധയാ പിരിഞ്ഞു പോകുന്നതിനും അനുവദിക്കും. കഴിഞ്ഞ ആഴ്ചയിൽ 3300 പട്ടാളക്കാർ വാക്സീൻ സ്വീകരിക്കുന്നതിന് വിസമ്മതം അറിയിച്ചിരുന്നു.
ഫോഴ്സിന്റെ തയാറെടുപ്പിനും, ആരോഗ്യസംരക്ഷണത്തിനും വാക്സീൻ സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പെന്റഗൺ എല്ലാ സർവീസ് മെമ്പർമാർക്കും നേരത്തെ ഉത്തരവ് നൽകിയിരുന്നു.
കോവിഡ് 19 വ്യാപകമാകുകയും, ഒമിക്രോൺ വേരിയന്റ് ഭീഷിണിയുയർത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പെന്റഗൺ ഈ ഉത്തരവിറക്കിയിരുന്നത്. 97 ശതമാനം സേനാ അംഗങ്ങളും ചുരുങ്ങിയത് ഒരു ഡോസ് വാക്സീൻ എങ്കിലും സ്വീകരിച്ചിട്ടുണ്ട്. 3000 ത്തിലധികം പേർ ആരോഗ്യ– മതപര കാരണങ്ങളാൽ വാക്സിനേഷനിൽ നിന്നും ഒഴിവാക്കണമെന്ന് അപേക്ഷ നൽകിയതായി പെന്റഗൺ വെളിപ്പെടുത്തി.