ന്യൂയോര്‍ക്ക്: ഉക്രൈനുമായി അതിര്‍ത്തി പങ്കിടുന്ന നാറ്റോ രാഷ്ട്രങ്ങളിലേക്ക് യുദ്ധസജ്ജരായ കമാന്‍ഡോകളെ വിന്യസിക്കുകയാണെന്നും, റഷ്യന്‍ അധിനിവേശത്തിന്‍്റെ പശ്ചാത്തലത്തില്‍ പടക്കപ്പലുകളും യുദ്ധവിമാനങ്ങളും ഉക്രൈന്‍ തീരത്തേക്ക് നീങ്ങുകയാണെന്നും നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് അറിയിച്ചു.
നാറ്റോയുടെ ദ്രുതപ്രതികരണ സേനയെ കര, വ്യോമ, നാവിക മേഖലകളിലായി വിന്യസിച്ചു കഴിഞ്ഞുവെന്ന് സെക്രട്ടറി ജനറല്‍ പറഞ്ഞു. വിവിധ നാറ്റോ രാജ്യങ്ങള്‍ ഉക്രൈനിനായി ആയുധങ്ങള്‍ കൈമാറുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍, ഈ രാജ്യങ്ങള്‍ ഏതൊക്കെയാണെന്നും, ഏതൊക്കെ തരം ആയുധങ്ങളാണ് നല്‍കുന്നതെന്നും വ്യക്തമാക്കാന്‍ നാറ്റോ തയ്യാറായിട്ടില്ല. ‘ഉക്രൈന് പിന്തുണ നല്‍കാന്‍ നാറ്റോയുടെ സഖ്യകക്ഷികള്‍ പ്രതിജ്ഞാബദ്ധരാണ്. നാറ്റോ രാഷ്ട്രങ്ങളുടെ അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ വേണ്ടതെല്ലാം ഞങ്ങള്‍ ചെയ്യും’ സെക്രട്ടറി ജനറല്‍ വ്യക്തമാക്കി.
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണ് റഷ്യ ഇപ്പോള്‍ നടത്തുന്നതെന്ന് നാറ്റോ രാജ്യങ്ങളുടെ യോഗത്തിന് ശേഷം സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് പ്രതികരിച്ചു. നാറ്റോയുടെ ദുത്രപ്രതികരണ സേനയില്‍ 40,000 സൈനികരുണ്ടെങ്കിലും എല്ലാവരെയും ഈ ഘട്ടത്തില്‍ വിന്യസിക്കുന്നില്ലെന്നാണ് വിവരം. ഫ്രാന്‍സ് നേതൃത്വം നല്‍കുന്ന സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് വിഭാഗത്തെയാണ് നിലവില്‍ ഉക്രൈന്‍ അതിര്‍ത്തികളിലേക്ക് നാറ്റോ വിന്യസിച്ചിരിക്കുന്നത്.