കൊളംബോ: സാമ്ബത്തിക പ്രതിസന്ധിയില്‍ വലയുന്ന ശ്രീലങ്കയില്‍ ജനകീയ പ്രക്ഷോഭം കനത്തു. അര്‍ധരാത്രിയിലും പതിനായിരങ്ങളാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്.
മന്ത്രിമാരുടേതടക്കം രാജ്യത്തെ രാഷ്ട്രീയ നേതാക്കളുടെ വീടുകളും സ്ഥാപനങ്ങളും ജനം വളഞ്ഞു. പലയിടങ്ങളിലും പോലിസും പ്രതിഷേധക്കാരും ഏറ്റുമുട്ടി.
പലയിടങ്ങളിലും മന്ത്രിമാരുടെ വീടുകള്‍ക്ക് നേരെ അക്രമമുണ്ടായി. മുന്‍ മന്ത്രി റോഷന്‍ രണസിംഗെയുടെ വീട് ജനം അടിച്ചു തകര്‍ത്തു. മന്ത്രി ഗമിനി ലകുങേയുടെ വീട്ടുവളപ്പില്‍ പ്രതിഷേധക്കാര്‍ തീയിട്ടു. അര്‍ദ്ധരാത്രിയിലും പ്രസിഡന്റിന്റെ ഓഫീസിനു മുന്നില്‍ സമരക്കാര്‍ ഒത്തുകൂടിയിരുന്നു. സമരക്കാരില്‍ ഏറെയും വിദ്യാര്‍ഥികളാണ്. സിനിമാ, കായിക രംഗത്തുള്ളവരും സമരരംഗത്തുണ്ട്.
അതേസമയം, ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പ്രസിഡന്റ് ഗോട്ടബായ രജപക്സെയുടെ ക്ഷണം പല പ്രതിപക്ഷ പാര്‍ട്ടികളും നിരസിച്ചു. പ്രസിഡന്റ് രാജിവെയ്ക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന് പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ വ്യക്തമാക്കി. ഇന്നലെ തന്നെ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. നാല് മന്ത്രിമാര്‍ ഇന്നലെ ചുമതലയേറ്റു. നിയമ, പാര്‍ലമെന്ററി മന്ത്രിയായിരുന്ന അലി സബ്രി ധനമന്ത്രിയായും ജി എല്‍ പീരിസ് വിദേശകാര്യ മന്ത്രിയായും ദിനേശ് ഗുണവര്‍ധന വിദ്യാഭ്യാസ മന്ത്രിയായും ജോണ്‍സ്റ്റണ്‍ ഫെര്‍ണാണ്ടോ ഗതാഗത മന്ത്രിയായുമായാണ് ചുമതലയേറ്റത്.