Sunday, May 19, 2024
HomeIndiaരാജ്യസഭയിലേക്കുള്ള നാല് സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ കൂടി പ്രഖ്യാപിച്ച്‌ ബി ജെ പി; നഖ്‌വിയും ജാവഡേദ്കറും ഉള്‍പ്പെടെയുള്ള...

രാജ്യസഭയിലേക്കുള്ള നാല് സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ കൂടി പ്രഖ്യാപിച്ച്‌ ബി ജെ പി; നഖ്‌വിയും ജാവഡേദ്കറും ഉള്‍പ്പെടെയുള്ള മുന്‍നിര നേതാക്കള്‍ക്ക് ഇത്തവണയും ടിക്കറ്റില്ല

ന്യൂഡല്‍ഹി: ജൂണ്‍ പത്തിന് നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലേക്ക് നാല് സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ കൂടി നിര്‍ദേശിച്ച്‌ ബി ജെ പി.

ആദ്യ പട്ടികയിലെ പോലെ തന്നെ ഇത്തവണയും മുന്‍നിര നേതാക്കളാരും സ്ഥാനാര്‍ത്ഥിപ്പട്ടികയിലില്ല. 15 സംസ്ഥാനങ്ങളിലായി 57 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. ഇതോടെ ആകെ സ്ഥാനാര്‍ത്ഥികളില്‍ 22 പേരുടെ പേരുകള്‍ പാര്‍ട്ടി പുറത്തുവിട്ടു.

ബിജെപി ഒ ബി സി വിഭാഗത്തിന്റെ ചുമതലയുള്ള നേതാവ് കെ ലക്ഷ്മണ്‍, ഉത്തര്‍പ്രദേശില്‍ നിന്ന് സുമിത്ര വാല്‍മീകി, കര്‍ണാടകയില്‍ നിന്ന് ലാല്‍ സിംഗ് സിര്‍ഹോയ, യു പിയില്‍ നിന്ന് മിഥിലേഷ് കുമാര്‍ എന്നിവരാണ് ഇത്തവണ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.

മേയ് 29 നാണ് ആദ്യ പട്ടിക പ്രസിദ്ധീകരിച്ചത്. 18 സ്ഥാനാര്‍ത്ഥികളെയാണ് അന്ന് പ്രഖ്യാപിച്ചത്. കാലാവധി പൂര്‍ത്തിയാക്കിയ കേരളത്തില്‍ നിന്നുള്ള സുരേഷ് ഗോപിയുടെയും അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെയും പേര് ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇല്ല. അതേസമയം കേന്ദ്ര മന്ത്രിമാരായ നിര്‍മ്മല സീതാരാമന്റെയും പീയൂഷ് ഗോയലിന്റെയും പേരുകള്‍ ആദ്യപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കേന്ദ്രമന്ത്രിമാരായ മുക്താ‍ര്‍ അബ്ബാസ് നഖ്‌വിയും, പ്രകാശ് ജാവഡേദ്കറും ഉള്‍പ്പെടെയുള്ള മുന്‍നിര നേതാക്കളുടെ പേര് ഇപ്പോള്‍ വന്ന പട്ടികയിലും ഇല്ലെന്നുള്ളതാണ് ശ്രദ്ധേയം. വസുന്ധര രാജെ, വിനയ് സഹസ്രബുദ്ധെ, എം ജെ അക്ബര്‍, ശിവ് പ്രതാപ് ശുക്ല, ഒ പി മാത്തൂര്‍ തുടങ്ങിയവര്‍ക്കും ബി ജെ പി രാജ്യസഭയിലേക്ക് ടിക്കറ്റ് നല്‍കിയില്ല.

യു പിയിലെ രണ്ട് സീറ്റുകള്‍ കൂടി പ്രഖ്യാപിക്കാനുള്ളതിനാല്‍ നഖ്‌വിയുടെ സാദ്ധ്യതയും തള്ളിക്കളായാനാകില്ല. അദ്ദേഹത്തെ യു പിയില്‍ നിന്ന് രാജ്യസഭയിലേക്ക് എത്തിക്കുമെന്ന തരത്തിലുള്ള അഭ്യൂഹം പരക്കുന്നുണ്ട്.

ഉത്തര്‍പ്രദേശില്‍ നിന്ന് ലക്ഷ്മികാന്ത് വാജ്‌പേയി, രാധാമോഹന്‍ അഗര്‍വാള്‍, സുരേന്ദ്ര നഗര്‍, ബാബുറാം നിഷാദ്, ദര്‍ശന സിം ഗ്, സംഗീത യാദവ് എന്നിവര്‍ മത്സരിക്കും. മഹാരാഷ്ട്രയില്‍ പിയൂഷ് ഗോയലിനെ കൂടാതെ ഒഴിവുള്ള 6 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇതില്‍ ഒരു സീറ്റില്‍ അനില്‍ ബോണ്ടെ മത്സരിക്കും.

രാജസ്ഥാനില്‍ നിന്ന് ഘനശ്യാം തിവാരി, ഉത്തരാഖണ്ഡില്‍ നിന്ന് കല്‍പ്പന സൈനി, ബിഹാറില്‍ നിന്ന് സതീഷ് ചന്ദ്ര ദുബെ, ബിഹാറില്‍ നിന്ന് ശംഭു ശരണ്‍ പട്ടേല്‍, ഹരിയാനയില്‍ നിന്ന് കൃഷന്‍ ലാല്‍ പന്‍വാര്‍, മദ്ധ്യപ്രദേശില്‍ നിന്ന് കവിതാ പതിദാര്‍, കര്‍ണാടകയില്‍ നിന്ന് ജഗ്ഗേഷ് എന്നിവരാണ് ബി.ജെ.പിയുടെ ആദ്യ പട്ടികയിലുണ്ടായിരുന്നത്. നിര്‍മല സീതാരാമനെ കര്‍ണാടകയില്‍ നിന്നും പീയുഷ് ഗോയലിനെ മഹാരാഷ്ട്രയില്‍ നിന്നുമാണ് രാജ്യസഭയിലെത്തിക്കുക.

തമിഴ്‌നാട്ടില്‍ ആറ് സീറ്റുകളാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. എന്നാല്‍ ഇവിടെ ബി.ജെ.പി ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ബീഹാറില്‍ നിന്ന് അഞ്ച്, കര്‍ണാടക, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് നാല് വീതവും മദ്ധ്യപ്രദേശ്, ഒഡീഷ എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് വീതവും പഞ്ചാബ്, ജാര്‍ഖണ്ഡ്, ഹരിയാന, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന് രണ്ട് വീതവും ഉത്തരാഖണ്ഡില്‍ നിന്ന് ഒരു സീറ്റിലുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular