പാക്കിസ്ഥാനി അമേരിക്കൻ ഡോക്ടർ ആസിഫ് മഹ്മൂദ് കലിഫോണിയയിലെ ഡിസ്‌ട്രിക്‌ട് 40 ൽ ഡെമോക്രാറ്റിക് പ്രൈമറി ജയിച്ചു യു എസ് കോൺഗ്രസിലേക്കുള്ള മത്സരത്തിന്റെ ആദ്യ കടമ്പ കടന്നു. നവംബർ എട്ടിന് അദ്ദേഹം യു എസ് ഹൗസ് സീറ്റിലേക്ക് മത്സരിക്കും.
കൊറിയൻ അമേരിക്കൻ യൂങ് കിം (റിപ്പബ്ലിക്കൻ) ആണ് എതിരാളി. പ്രൈമറിയിൽ മഹ്‌മൂദിന് അവരെക്കാൾ 11% വോട്ട് കൂടുതലുണ്ട്. ഏറ്റവും കൂടുതൽ വോട്ടു ലഭിച്ച രണ്ടു പേർ തമ്മിൽ നവംബറിൽ മത്സരിക്കുക എന്നതാണ് കലിഫോണിയയിലെ രീതി. പാർട്ടി അവിടെ വിഷയമല്ല.
മഹ്‌മൂദ് ജയിച്ചാൽ ആദ്യത്തെ പാക്കിസ്ഥാനി കോൺഗ്രസ് അംഗമാവും. പുനർനിർണയത്തിനു ശേഷം രൂപം കൊണ്ട ഡിസ്‌ട്രിക്‌ട് 40ൽ 39 ന്റെയും 45 ന്റെയും ഭാഗങ്ങളുണ്ട്. ഇതു രണ്ടും പാർട്ടികൾ മാറി മാറി വിജയം കണ്ട ഡിസ്ട്രിക്റ്റുകളാണ്.
പാസദേനയിലെ ഹണ്ടിങ്ങ്ടൺ മെമ്മോറിയൽ ഹോസ്പിറ്റലിൽ 2000 ആണ്ടു മുതൽ ജോലി ചെയ്യുന്ന മഹ്‌മൂദ് ഇന്റെര്ണല് മെഡിസിൻ, പൾമനോളജി എന്നിവയാണ് കൈകാര്യം ചെയ്യുന്നത്.
കലിഫോണിയ ഡിസ്‌ട്രിക്‌ട് 17 ൽ ഇന്ത്യൻ അമേരിക്കൻ റോ ഖന്ന (ഡെമോക്രറ്റ്) പ്രൈമറിയിൽ 65% വോട്ട് നേടി. റിപ്പബ്ലിക്കൻ എതിരാളി റിതേഷ് ടണ്ടൻ 25 ശതമാനവും. 2020 ൽ ടണ്ഠനെ ഖന്ന തോൽപിച്ചത് 74% വോട്ട് നേടിയാണ്.
ദീർഘകാല കോൺഗ്രസ് അംഗമായ ആമി ബെറയും നവംബർ മൽസരത്തിനു വീണ്ടും നീങ്ങുന്നു. റിപ്പബ്ലിക്കൻ എതിരാളി സാർജന്റ് തമിക്ക ഹാമിൽട്ടൺ ആണ് എതിരാളി. ഡിസ്‌ട്രിക്‌ട് 6ൽ മത്സരിക്കുന്ന ബെറ താമസിക്കുന്നത് 7 ലാണ്.
ഡിസ്‌ട്രിക്‌ട് 16 ൽ ഡെമോക്രറ്റ് ഋഷി കുമാർ വീണ്ടും അന്ന ഇഷൂവിനെ നേരിടും. ഇന്ത്യൻ അമേരിക്കൻ ഇഷൂവിന്റെ കൈയിലുള്ള സീറ്റിൽ കടുത്ത മത്സരമുണ്ടാവാം.
പാക്കിസ്ഥാനി അമേരിക്കൻ അഭിഭാഷകൻ ഷാഹിദ് ബട്ടർ കലിഫോണിയയുടെ പുനർനിർണയിച്ച ഡിസ്‌ട്രിക്‌ട് 11 ൽ മത്സരരംഗത്തുണ്ട്. സ്‌പീക്കർ നാൻസി പെലോസി 72% വോട്ട് നേടി നവംബർ ഉറപ്പിച്ചെങ്കിലും.
ദക്ഷിണേഷ്യൻ സ്ഥാനാർഥികളിൽ തോൽവി കണ്ടവരുമുണ്ട്. എൻജിനീയറായ ശ്രിനാ കുറാനിക്കു കലിഫോണിയ 41 ൽ ജയിക്കാനായില്ല. മൂന്നാം സ്ഥാനത്താണ് 28കാരി എത്തിയത്.
ഈസ്റ്റ് ബേയിൽ റിപ്പബ്ലിക്കൻ സ്റ്റീവ് അയ്യർ ജയിച്ചില്ല. ഹർപ്രീത് സിംഗ് ചിമ, ഖാലിദ് ജെഫ്‌റി ജാഫ്രി എന്നിവരും തോൽവി കണ്ടു.