മെംഫിസ് ∙ ടെന്നിസി ഈസ്റ്റിലുള്ള കോല്ലിയർവില്ലി ക്രോഗർ സ്റ്റോറിൽ ഉണ്ടായ വെടിവയ്പ്പിൽ 12 പേർക്കു പരുക്കേൽക്കുകയും അക്രമി ഉൾപ്പെടെ രണ്ടുപേർ മരിക്കുകയും ചെയ്തു. പ്രാദേശിക സമയം ഉച്ചയ്ക്ക് ഒന്നരയോടെയാണു വെടിവയ്പ്പുണ്ടായ വിവരം പൊലിസിനു ലഭിക്കുന്നത്.
ഉടനെ പൊലിസ് എത്തിയെങ്കിലും, പതിമൂന്ന് പേർക്കു വെടിയേൽക്കുകയും, ഒരാൾ കൊല്ലപ്പെടുകയും അക്രമി സ്വയം വെടിവച്ചു മരിക്കുകയും ചെയ്തിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയവരിൽ നാലുപേരുടെ നില ഗുരുതരമാണെന്നാണു പൊലിസ് അറിയിച്ചത്.
അക്രമി ക്രോഗറിലെ ജീവനക്കാരനായിരുന്നു, ഇയാളെ വ്യാഴാഴ്ച ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. സ്റ്റോറിന്റെ പുറകിലുള്ള വാതിലിലൂടെ അകത്തു പ്രവേശിച്ച ഇയാൾ വാതിൽ അടച്ചശേഷമാണ് സ്റ്റോറിൽ ഉണ്ടായിരുന്നവര്‍ക്കു നേരെ വെടിവച്ചത്. മിലിട്ടറി റൈഫിളാണ് അക്രമി ഉപയോഗിച്ചത്.