തിരുവനന്തപുരം: ജീവനക്കാരുടെ കുടുംബപ്രശ്നങ്ങളില്‍ സദാചാര പൊലീസ് ചമഞ്ഞ് കേരള പബ്ലിക് സര്‍വിസ് കമീഷന്‍. മുന്‍ പി.എസ്.സി അണ്ടര്‍ സെക്രട്ടറിയുടെ ദാമ്ബത്യപ്രശ്നങ്ങള്‍ അന്വേഷിക്കാന്‍ ആഭ്യന്തര വിജിലന്‍സിനെ ചുമതലപ്പെടുത്തിയതിനു പിന്നാലെ, വിവാഹേതര ബന്ധം ആരോപിച്ച് അര്‍ഹതപ്പെട്ട പെന്‍ഷനും വിരമിക്കല്‍ ആനുകൂല്യങ്ങളും സ്ഥാനക്കയറ്റവും പി.എസ്.സി തടഞ്ഞുവെച്ചു.
കടംകയറി വീടും ഭൂമിയും ജപ്തി ഭീഷണിയിലായതോടെ രണ്ടുപെണ്‍മക്കളുമായി പി.എസ്.സിക്ക് മുന്നില്‍ സമരത്തിനൊരുങ്ങുകയാണ് കൊട്ടാരക്കര സ്വദേശി എന്‍. ജയാനന്ദനും ഭാര്യ അമ്ബിളിയും. മുന്‍ ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍റെയും നിലവിലെ ചെയര്‍മാന്‍ എം.കെ. സക്കീറിന്‍റെയും ഭരണകാലത്താണ് സാംസ്കാരിക കേരളത്തിന് അപമാനകരമായ നടപടികള്‍. മുന്‍ അണ്ടര്‍ സെക്രട്ടറി ജയനാന്ദനെതിരെ 11 വര്‍ഷം മുമ്ബാണ് ഭാര്യയെന്ന് അവകാശപ്പെട്ട് ഇടുക്കി സ്വദേശി അന്നത്തെ കമീഷന്‍ ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണനെ സമീപിച്ചത്. ജയാനന്ദന്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചെന്നും തന്‍റെ സാമ്ബത്തിക ബാധ്യത ജയാനന്ദനിലൂടെ തീര്‍പ്പാക്കി തരണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍, പരാതി പൊലീസിന് കൈമാറുന്നതിന് പകരം ചട്ടങ്ങള്‍ മറികടന്ന് ആഭ്യന്തര വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിക്കാനായിരുന്നു പി.എസ്.സി തീരുമാനം.
പരാതിക്കാരി ജയാനന്ദന്‍റെ ഭാര്യയാണെന്നും മറ്റൊരു യുവതിയുമായി അവിഹിത ബന്ധം പുലര്‍ത്തിയത് പൊതുസമൂഹം അംഗീകരിക്കാത്ത തെറ്റാണെന്നുമായിരുന്നു വിജിലന്‍സിന്‍റെ കണ്ടെത്തല്‍. പരാതി വ്യാജമാണെന്നും പരാതിക്കാരി തന്‍റെ ഭാര്യയല്ലെന്നും ജയാനന്ദന്‍ മറുപടി നല്‍കിയെങ്കിലും മോശം പെരുമാറ്റം ആരോപിച്ച് അദ്ദേഹത്തെ സര്‍വിസില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുകയും സര്‍ക്കാര്‍ ചട്ടലംഘനമാരോപിച്ച് ഡെപ്യൂട്ടി സെക്രട്ടറി, ജോയന്‍റ് സെക്രട്ടറി, അഡീഷനല്‍ സെക്രട്ടറി തസ്തികകളിലേക്ക് ലഭിക്കേണ്ടിയിരുന്ന സ്ഥാനക്കയറ്റങ്ങള്‍ തടഞ്ഞുവെക്കുകയും ചെയ്തു. ശിക്ഷാനടപടികള്‍ കേരള അഡ്മിനിട്രേറ്റിവ് ട്രൈബ്യൂണല്‍ തള്ളിയെങ്കിലും ചെയര്‍മാന്‍ എം.കെ സക്കീറിന്‍റെ നേതൃത്വത്തിലെ കമീഷന്‍ ഹൈകോടതിയെ സമീപിച്ച് സ്റ്റേ സമ്ബാദിച്ചു.
പരാതിക്കാരി ജയാനന്ദന്‍റെ ഭാര്യയല്ലെന്ന് 2014ല്‍ കട്ടപ്പന കുടുംബകോടതി വിധിച്ചു. വിധി അംഗീകരിക്കാന്‍ പി.എസ്.സി തയാറായില്ല. 2018ല്‍ ജയാനന്ദന്‍ വിരമിച്ചു. ജയാനന്ദനെതിരെ നല്‍കിയ പരാതികള്‍ കുടുംബകോടതി വിധിയുടെ അടിസ്ഥാനത്തില്‍ പിന്‍വലിക്കുകയാണെന്നു പരാതിക്കാരി ചെയര്‍മാന്‍ എം.കെ സക്കീറിന് കത്ത് നല്‍കിയെങ്കിലും അതും മുഖവിലയ്ക്കെടുത്തിട്ടില്ല.
പെന്‍ഷനും റിട്ടയര്‍മെന്‍റെ് ആനുകൂല്യങ്ങളും ലഭിക്കാതായതോടെ കടംവാങ്ങിയും ബാങ്ക് ലോണുമെടുത്താണ് രണ്ട് പെണ്‍മക്കളെയും ജയാനന്ദന്‍ പഠിപ്പിക്കുന്നത്. ലോണ്‍ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് വീടിനു മുന്നില്‍ ബാങ്ക് ജപ്തി നോട്ടീസ് പതിപ്പിച്ചു കഴിഞ്ഞു. ഒക്ടോബര്‍ 14ന് ഇ-ഓപ്ഷനിലൂടെയാണ് ലേലം.