പ്രസിഡന്റ് ജോ ബൈഡന്റെ തൊഴിൽ മികവിനുള്ള മതിപ്പു വീണ്ടും കുറയുന്നു. ചൊവാഴ്ച ഗാലപ്പ് പുറത്തു വിട്ട പോളിംഗിൽ അദ്ദേഹം 40% നേടിയതായാണു കാണുന്നത്. ഓഗസ്റ്റിൽ 44% ഉണ്ടായിരുന്നു.
റോയിട്ടേഴ്‌സ്/ഇപ്‌സോസ് പോളിൽ പക്ഷെ ബൈഡനുള്ള പിന്തുണ 39% ആണ്. മൂന്നിലൊന്നു പേർ രാജ്യത്തെ പ്രധാന പ്രശ്നമായി കണ്ടതു സാമ്പത്തിക നിലയാണ്.
ഇടക്കാല തിരഞ്ഞെടുപ്പിനു രണ്ടാഴ്ച മാത്രം ബാക്കി നിൽക്കേ ഡെമോക്രാറ്റിക്ക് പാർട്ടിയിൽ ആശങ്ക ഉയർത്തുന്നതാണ് പുതിയ പോളിംഗ്. ജൂലൈയിൽ 38% മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതാണ് അവർക്കാശ്വാസം. ഈ വർഷത്തെ ശരാശരി 40 മുതൽ 42% വരെ എന്നാണ് ഗാലപ്പിന്റെ കണക്ക്. ഈ ഘട്ടത്തിൽ ജിമ്മി കാർട്ടർ റൊണാൾഡ് റെയ്‌ഗൻ, ബിൽ ക്ലിന്റൺ, ഡൊണാൾഡ് ട്രംപ് എന്നീ പ്രസിഡൻറുമാർ ശരാശരി 41–42% ആയിരുന്നു നേടിയത്.
ഈ മാസം ഏറ്റവും ഒടുവിൽ നടത്തിയ സർവേയിൽ 56% ബൈഡനെ തള്ളിയിരുന്നു. ഡെമോക്രാറ്റിക്ക് പാർട്ടിയിൽ പക്ഷെ 85% അദ്ദേഹത്തെ അനുകൂലിക്കുന്നുണ്ട്. റിപ്പബ്ലിക്കൻ പിന്തുണ 4% മാത്രമേയുള്ളൂ. സ്വതന്ത്രരിൽ 35% ബൈഡന്റെ കൂടെയുണ്ട്. ജനുവരി മുതൽ സെപ്റ്റംബർ വരെ ഈ വിഭാഗത്തിൽ പെട്ടവരുടെ ശരാശരി പിന്തുണ 36% ആണ്.
ബൈഡൻ പ്രസിഡന്റായി സ്ഥാനമേറ്റു 21 മാസം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ജോലിയിൽ മതിപ്പില്ലാത്തവരുടെ എണ്ണം തന്നെയാണ് കൂടുതൽ. വിലക്കയറ്റം, കുറ്റകൃത്യങ്ങൾ ഇവ തിരഞ്ഞെടുപ്പ് വിഷയങ്ങളാണ്. എന്നാൽ തൊഴിൽ അവസരങ്ങൾ വർധിച്ചു എന്നത് അദ്ദേഹത്തിന് നേട്ടമാണ്.
വിലക്കയറ്റം പിടിച്ചു നിർത്താനും കാലാവസ്ഥാ മാറ്റത്തിന്റെ പ്രശ്നങ്ങൾ നേരിടാനുമുള്ള നിയമനിർമാണം ബൈഡനു മതിപ്പുണ്ടാക്കി. അതെ പോലെ, ഔഷധ വിലകൾ കുറയ്ക്കാനുള്ള നീക്കവും.
നവംബർ 8 ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി കോൺഗ്രസ് തിരിച്ചു പിടിക്കും എന്നാണു കരുതപ്പെടുന്നത്. സെനറ്റ് മാത്രം പ്രവചിക്കാൻ വയ്യ എന്ന് അവസാന വിലയിരുത്തലുകൾ പറയുന്നുണ്ട്.