ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രിയങ്ക ട്രിബ്രേവാളും സിപിഎം സ്ഥാനാര്‍ത്ഥിയായി ശ്രീജിബ് ബിശ്വാസുമാണ് മമതക്കെതിരെ മത്സരിക്കുന്നത്
കൊൽക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി(Chief Minister of West Bengal) മമത ബാനര്‍ജിക്ക് (Mamata Banerjee) ഏറെ നിർണായകമായ ദിനമാണിന്ന്. വംഗനാടിന്‍റെ ഭരണസാരഥ്യം തുടരണമെങ്കിൽ ഇന്ന് ഭവാനിപ്പൂർ (Bhavanipur) ജനത മനസറിഞ്ഞ് വോട്ടിടണം. മമത മത്സരിക്കുന്ന ഭവാനിപ്പൂർ ഉപതെരഞ്ഞെടുപ്പിൽ (by-election) ഇന്നാണ് വോട്ടെടുപ്പ്. മുഖ്യമന്ത്രി (Chief Minister) സ്ഥാനത്ത് തുടരണമെങ്കില്‍ മമതക്ക് ഉപതെരഞ്ഞെടുപ്പില്‍ വിജയം അനിവാര്യമാണ്.
ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രിയങ്ക ട്രിബ്രേവാളും(Priyanka Tibrewal) സിപിഎം സ്ഥാനാര്‍ത്ഥിയായി ശ്രീജിബ് ബിശ്വാസുമാണ് (srijib biswas) മമതക്കെതിരെ മത്സരിക്കുന്നത്. അതേസമയം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വോട്ടെടുപ്പ് കഴിയും വരെ ഭവാനിപ്പൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രചാരണത്തിന്‍റെ അവസാന ദിവസം നടന്ന സംഘര്‍ഷത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സർക്കാരിനെ അതൃപ്തി അറിയിച്ചു. വോട്ടെുടുപ്പ് ദിവസം മതിയായ സുരക്ഷ ഒരുക്കണമെന്നും കമ്മീഷന്‍ ചീഫ് സെക്രട്ടറിയോട്(Chief Secretary) ആവശ്യപ്പെട്ടു.
ബംഗാളിലെ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമില്‍ തോറ്റ മമതക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കില്‍ ആറ് മാസത്തിനുള്ളില്‍ എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. നേരത്തെ ഉപതെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. നിഷ്പക്ഷ തെരഞ്ഞടുപ്പ് നടക്കാത്ത സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ബിജെപി നേതാവ് ദിലീപ് ഘോഷ് അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദിലീപ് ഘോഷിന് നേരെ കൈയേറ്റമുണ്ടായിരുന്നു. ഇതേ തുടർന്നാണ് ബിജെപി തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന ആവശ്യമുന്നയിച്ചത്. ഭവാനിപൂരിൽ ബിജെപി സ്ഥാനാർത്ഥിക്കായി ദിലീപ് ഘോഷ് പ്രചരണം നടത്തുമ്പോഴായിരുന്നു സംഭവം. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് കയ്യേറ്റ ശ്രമം നടത്തിയതെന്നാണ് ആരോപണം. പ്രചാരണത്തിന്റെ അവസാന ദിവസമായിരുന്നു സംഘർഷം നടന്നത്. തനിക്ക് നേരെ നടന്നത് വധശ്രമമാണെന്നാണ് ദിലീപ് ഘോഷിന്റെ ആരോപണം.
കാളിഘട്ടിലെ സ്വന്തം വീട് ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ നിന്ന് 2011ലും 16 ലും മമത ബാനർജി വിജയിച്ചിരുന്നു. ഇത്തവണ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സൊവന്‍ദേബ്, മമതക്കായി എംഎല്‍എ സ്ഥാനം രാജിവെക്കുകയായിരുന്നു.