ഗർഭച്ഛിദ്രത്തിനുളള മൈഫെപ്രിസ്റ്റോൺ ഗുളികകൾ നിരോധിച്ച ഫെഡറൽ ജഡ്‌ജിന്റെ വിധി ഔഷധ കമ്പനികളെ രോഷാകുലരാക്കി. ഗുളികയ്ക്കു എഫ് ഡി എ നൽകിയിരുന്ന അംഗീകാരം റദ്ദാക്കിയത് ടെക്സസിലെ ഫിഫ്‌ത് സർക്യൂട്ട് അപ്പീൽ കോടതി ജഡ്‌ജി മാത്യു ജെ. കാസ്‌മാറിക്ക് ആണ്.
കോടതി വിധി തിരുത്തണം എന്നാവശ്യപ്പെട്ടു ഔഷധ ഉത്പാദന രംഗത്തെ നാനൂറോളം നേതാക്കൾ പ്രസ്‌താവന പുറപ്പെടുവിച്ചു. ഇവർ ആരും മൈഫെപ്രിസ്റ്റോൺ ഉത്പാദകരല്ല. അതായത്, ഗർഭഛിദ്ര വിഷയത്തിനപ്പുറം പ്രാധാന്യം ഈ നീക്കം കൈവരിക്കുന്നു.
പ്രസ്താവനയിൽ പറയുന്നു: “കോടതികൾക്കു മരുന്നുകളുടെ അംഗീകാരം യാതൊരു ശാസ്ത്രീയ അടിസ്ഥാനവും ഇല്ലാതെ റദ്ദാക്കാൻ കഴിയുന്നത് അംഗീകരിക്കപ്പെട്ട ഏതു മരുന്നിനും വെല്ലുവിളിയാണ്. മരുന്നുകളുടെ മികവും സുരക്ഷയും പരിശോധിക്കാതെയുള്ള തീർപ്പാണിത്.”
നീതിന്യായ വകുപ്പ് (ഡി ഓ ജെ) തിങ്കളാഴ്ച അപ്പീൽ ഫയൽ ചെയ്‌തിട്ടുണ്ട്. തങ്ങൾക്കു പറയാനുള്ളതു കേൾക്കുന്നതു വരെ ടെക്സസിലെ ജഡ്‌ജി മാത്യു ജെ. കാസ്‌മാറിക്കിന്റെ വിധി സ്റ്റേ ചെയ്യണം എന്നാണ് അവർ ആവശ്യപ്പെടുന്നത്.
ഡൊണാൾഡ് ട്രംപ് നിയമിച്ച ജഡ്‌ജ് അപ്പീലിനു ഏഴു ദിവസത്തെ സമയമേ അനുവദിച്ചിട്ടുള്ളൂ. ഡി ഓ ജെയുടെ അപ്പീലിൽ പറയുന്നു: “ഈ വിധി നടപ്പായാൽ എഫ് ഡി എയുടെ ശാസ്ത്രീയമായ വിലയിരുത്തൽ അട്ടിമറിക്കപ്പെടും. സ്ത്രീകളെ രൂക്ഷമായി ബാധിക്കും. പ്രത്യേകിച്ചു മൈഫെപ്രിസ്റ്റോൺ പ്രായോഗികമായി അത്യാവശ്യം ഉള്ളവർക്ക്.
“ഈ കഷ്ടത രാജ്യമൊട്ടാകെ സ്ത്രീകൾ അനുഭവിക്കേണ്ടി വരും. എല്ലാ സംസ്ഥാനങ്ങളിലും മൈഫെപ്രിസ്റ്റോൺ നിയമപരമായി അനുവദിച്ചിട്ടുണ്ട്. ഗർഭം അലസിപ്പോകുന്ന പ്രശ്‌നങ്ങളിലും ചികിത്സയ്ക്ക് അതുപയോഗിക്കുന്നു.”
ഗർഭച്ഛിദ്രത്തെ എതിർക്കുന്ന ഡോക്ടർമാർ, വിവിധ ഗ്രൂപ്പുകൾ എന്നിവ ഉൾപ്പെട്ട കൂട്ടായ്മയ്ക്ക് ചൊവാഴ്ചയ്ക്കു മുൻപ് പ്രതികരണം ഫയൽ ചെയ്യാം.
Medical firms decry court order invalidating FDA approval of abortion pill