അബൂദബി: സുരക്ഷാവീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് അബൂദബിയില്‍ മൂന്ന് സ്ഥാപനങ്ങള്‍ അധികൃതര്‍ അടച്ചുപൂട്ടി. ജനങ്ങളുടെ സുരക്ഷക്കും സ്വത്തിനും ഭീഷണിയാവുന്ന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി അബൂദബി സാമ്ബത്തിക വികസന വകുപ്പിന്റെ സഹകരണത്തോടെ സിവില്‍ ഡിഫന്‍സ് അതോറിറ്റിയാണ് എമിറേറ്റിലെ വിവിധ സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്.
അബൂദബിയിലെ നിരവധി കെട്ടിടങ്ങള്‍ പൊതുജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയാവുന്ന നിയമലംഘനങ്ങള്‍ നടത്തിയതായി പരിശോധനയില്‍ വ്യക്തമായി.
തുടര്‍ന്നാണ് ഗുരുതര നിയമലംഘനം കണ്ടെത്തിയ മൂന്ന് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാൻ നിര്‍ദേശം നല്‍കിയത്. നിയമലംഘനങ്ങളില്‍നിന്ന് പിന്മാറുന്നതിനും തെറ്റായ നടപടികള്‍ തിരുത്തുന്നതിനും കെട്ടിട ഉടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മിക്ക സ്ഥാപനങ്ങളിലും മതിയായ ശുചിത്വം ഉണ്ടായിരുന്നില്ല.
ജനറേറ്റര്‍ റൂമുകളിലും കെട്ടിടങ്ങളുടെ ഇടനാഴികളും അനാവശ്യമായി വസ്തുവകകള്‍ സൂക്ഷിക്കുന്നതും ഫയര്‍ എക്സ്റ്റിന്‍ഗ്വിഷറുകളും സ്‌മോക് ഡിറ്റക്ടറുകളും യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതും ലൈസന്‍സ് പോലുമില്ലാതെ ബേക്കറികളിലും റസ്‌റ്റാറന്റുകളിലും ഡീസല്‍ ടാങ്ക് ഉപയോഗിക്കുന്നതും പരിശോധനയില്‍ കണ്ടെത്തി.