ഡല്‍ഹി: ഇന്ത്യയുടെ അഭിമാനതാരവും മലയാളിയുമായ എം ശ്രീശങ്കറിന് ലോക ചാമ്ബ്യൻഷിപ്പ് യോഗ്യത. ഇന്ന് നടന്ന ദേശീയ അന്തര്‍സംസ്ഥാന അത്ലറ്റിക്സ് ചാമ്ബ്യൻഷിപ്പിന്റെ യോഗ്യതാ റൗണ്ടില്‍ തന്റെ ആദ്യ ശ്രമത്തില്‍ തന്നെ 8.41 മീറ്റര്‍ ചാടിയാണ് ശ്രീശങ്കര്‍ ലോക ചാമ്ബ്യൻഷിപ്പിലേക്ക് ടിക്കറ്റെടുത്ത്.
ഈ മാസം ആദ്യം നടന്ന പാരീസ് ഡയമണ്ട് ലീഗില്‍ 8.09 മീറ്റര്‍ ചാടി മൂന്നാമതെത്തിയ ശ്രീശങ്കര്‍ നടപ്പ് സീസണില്‍ മികച്ച ഫോമിലാണ്. ഡിസ്‌കസ് ത്രോ താരം വികാസ് ഗൗഡയ്‌ക്കും ജാവലിംഗ് താരം നീരജ് ചോപ്രയ്‌ക്കും ശേഷം ഡയമണ്ട് ലീഗില്‍ മെഡല്‍ നേടുന്ന താരമാണ് ശ്രീശങ്കര്‍.
12 താരങ്ങള്‍ തിങ്കളാഴ്ചത്തെ ഫൈനലിലേക്ക് മുന്നേറിയപ്പോള്‍ 7.83 മീറ്റര്‍ ചാടി ആല്‍ഡ്രിൻ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍, 7.71 മീറ്റര്‍ ചാടി മുഹമ്മദ് അനീസ് യഹിയ മൂന്നാം സ്ഥാനത്തെത്തി. മീറ്റില്‍ ഏഷ്യൻ ഗെയിംസ് യോഗ്യതാ മാര്‍ക്ക് 7.95 മീറ്ററാണ്. ലോക ചാമ്ബ്യൻഷിപ്പിനുള്ള യോഗ്യതാ മാര്‍ക്ക് 8.25 മീറ്ററുമാണ്.അതേസമയം, നേരത്തെ തേജസ്വിൻ ശങ്കര്‍ (ഡെക്കാത്ലണ്‍), സ്വപ്ന ബര്‍മാൻ (ഹെപ്റ്റാത്തലണ്‍), ജ്യോതി യര്‍രാജി (100 മീറ്റര്‍ സ്പ്രിന്റ്, 100 മീറ്റര്‍ ഹര്‍ഡില്‍സ്) എന്നിവര്‍ ശനിയാഴ്ച ഏഷ്യൻ ഗെയിംസിന് യോഗ്യത നേടിയിരുന്നു.
‘വിൻഡ് റീഡിംഗ് മികച്ചതായിരുന്നു, അത് 1.5 മീ/സെക്കൻഡ് ആയിരുന്നു. ദേശീയ റെക്കോഡിന് വളരെ അടുത്തെത്തി, പക്ഷേ ഈ കുതിപ്പ് നടത്തിയതില്‍ സന്തോഷമുണ്ട്’ കേരളത്തെ പ്രതിനിധീകരിച്ച് മീറ്റില്‍ പങ്കെടുത്ത ശേഷം ശ്രീശങ്കര്‍ പറഞ്ഞു. ഹംഗറി ബുഡാപെസ്റ്റില്‍ ഓഗസ്റ്റിലാണ് ലോകചമ്ബ്യൻഷിപ്പ്.