തിരുവനന്തപുരം: കാരോട്- തലപ്പാടി ആറ് വരി പാതയുടെ നിര്‍മ്മാണം അടുത്ത വര്‍ഷം പൂര്‍ത്തിയാവുന്നതോടെ, കേരളത്തിന്റെ തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെ മണിക്കൂറില്‍ 110 കി.മീ വേഗതയില്‍ കാറോടിക്കാം.
നിലവില്‍ കഴക്കൂട്ടം മുതല്‍ കാരോട് വരെയുള്ള ആറുവരിപ്പാതയിലെ പരമാവധി വേഗത 90 കിലോമീറ്ററാണ്. തലപ്പാടി-കാരോട് ആറുവരി പാത (എൻ.എച്ച് 66) നിര്‍മ്മാണം തീരുന്നതോടെ, തെക്ക് തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന കാരോട് മുതല്‍ വടക്ക് കര്‍ണ്ണാടക അതിര്‍ത്തിയായ തലപ്പാടി വരെയുള്ള 631.8 കിലോമീറ്റര്‍ ദൂരം സംസ്ഥാനത്തെ അതിവേഗ പാതയായി മാറും. ശരാശരി 100 കിലോമീറ്ററില്‍ കാറോടിച്ചാലും 6.32 മണിക്കൂറില്‍ ഒരറ്റത്തു നിന്നും മറ്റേ അറ്റത്തെത്താം.
എക്സ്പ്രസ് ഹൈവേയിലെ പരമാവധി വേഗം 110 കി.മീ ആക്കണമെന്നായിരുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ കരട് റിപ്പോര്‍ട്ടില്‍. നിലവില്‍ സംസ്ഥാനത്ത് എക്സ്‌പ്രസ് ഹൈവേ ഇല്ലാത്തതിനാല്‍ ആറുവരി പാതയിലെ വേഗത 110 ആക്കാൻ ബുധനാഴ്ച മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇപ്പോള്‍ തന്നെ കഴക്കൂട്ടം- കാരോട് പാതയില്‍ ഇതേ വേഗതയില്‍ വാഹനങ്ങള്‍ കടന്നു പോകുന്നുണ്ട്.
കേരളത്തിലൂടെ കടന്നു പോകുന്ന എട്ടു ദേശീയ പാതകളിലെ വേഗത 90 കി.മീയില്‍ നിന്നും 100 ആക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ട്രാൻസ്പോര്‍ട്ട് ബസുകളുടെയും, ട്രാവലര്‍ ഉള്‍പ്പെടെയുള്ള ഒമ്ബത് സീറ്റിനു മുകളിലുള്ള വാഹനങ്ങളുടെയും വേഗത ആറുവരി ദേശീയപാതയില്‍ 95, നാലു വരിയില്‍ 90 എന്നിങ്ങനെയാക്കി നിശ്ചയിച്ചത് കെ.എസ്.ആര്‍.ടി.സിയുടെ ഉള്‍പ്പെടെ ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് നേട്ടമാകും. നിലവില്‍ 70 കി.മീ ആണ് പരമാവധി വേഗത. വേഗമാറ്റം കണക്കാക്കി സ്പീഡ് ഗവണറിലും മാറ്റം വരുത്തും.