സിംല/മാണ്ഡി: ഹിമാചലിലെ മാണ്ഡിയില്‍ മേഘവിസ്ഫോടനം മൂലമുള്ള ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. സേളനിലും ഹാമില്‍പുരിലുമുണ്ടായ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ചണ്ഡിഗഡ്-മണാലി ഹൈവേ അടച്ചു.
മിക്കയിടങ്ങളിലും കിലോമീറ്ററുകളോളം ദൂരത്തില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. മണ്ണിടിച്ചില്‍മൂലം മേഖലയിലെ പത്തുവീടുകള്‍ ഒലിച്ചു പോയി.
വിനോദസഞ്ചാരികളും നാട്ടുകാരും ഉള്‍പ്പെടെ 200 ഓളംപേര്‍ പലയിടത്തായി കുടുങ്ങിയതായാണ് റിപ്പോര്‍ട്ട്. കനത്തമഴയെത്തുടര്‍ന്ന് ബാഗില്‍പുര്‍ പ്രദേശത്ത് ജലനിരപ്പ് ഉയര്‍ന്നു. മാണ്ഡി ജില്ലയിലെ പ്രഷാര്‍ തടാകത്തിന്‍റെ തീരം പ്രളയസമാനമായ അവസ്ഥയിലാണ്. മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ 301 റോഡുകള്‍ അടച്ചിട്ടിരിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പ്രഷാര്‍ കമാൻഡ് റോഡും അടച്ചു. ചന്പ ജില്ലയില്‍ നിന്നുള്ള ബസില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ കുടുങ്ങിയിരിക്കുകയാണ്. പെന്‍റോമാണ്ഡി ദേശീയ പാതയില്‍ വിവിധയിടങ്ങളില്‍ ശക്തമായ മണ്ണിടിച്ചില്‍ അനുഭവപ്പെട്ടതോടെ ദേശീയ പാത അടച്ചു. റോഡുകള്‍ തുറക്കാൻ ദിവസങ്ങളെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. യുദ്ധകാലാടിസ്ഥാനത്തിലാണ് ജോലികള്‍ മുന്നേറുന്നത്.