ഹൈദരാബാദ്: പത്താംക്ലാസ് തോറ്റതോടെ സ്കൂളിനോടു ബൈ ബൈ പറഞ്ഞു. പിന്നെ കൃഷിയിലേക്ക്. ആദ്യം കൈവെച്ച നെല്‍ക്കൃഷി വലിയ ലാഭം കൊടുത്തില്ല.
ഒടുവില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം നാല്‍പ്പതാം വയസ്സില്‍, ഒരുമാസം കൊണ്ട് തക്കാളിവിറ്റ് സ്വന്തമാക്കിയത് 1.8 കോടിരൂപ.
തെലങ്കാനയിലെ മേദക്കിലെ കൗഡിപള്ളി സ്വദേശി ബി. മഹിപാല്‍ റെഡ്ഡിയാണ് തക്കാളി വില്‍പനയിലൂടെ ഒരുമാസം കൊണ്ട് ഒരുകോടിയില്‍ അധികംരൂപ സമ്ബാദിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
തക്കാളിയുടെ വില കൂടിയതും ആന്ധ്രാപ്രദേശില്‍ തക്കാളി ലഭ്യത കുറഞ്ഞതുമാണ് മഹിപാലിന് നേട്ടമായത്. ഇതോടെ ഹൈദരാബാദ് മാര്‍ക്കറ്റിലേക്ക് മഹിപാല്‍ തക്കാളി നല്‍കിത്തുടങ്ങി. ജൂണ്‍ 15 മുതല്‍ ഒരുമാസം കൊണ്ടാണ് വലിയതുക മഹിപാല്‍ നേടിയത്.
തക്കാളിയുടെ വില കുതിച്ചുയര്‍ന്നതോടെ കിലോയ്ക്ക് നൂറുരൂപയില്‍ കൂടുതലാണ് മഹിപാലിന് ലഭിച്ചത്. ഈ സീസണില്‍ എട്ടേക്കറോളം സ്ഥലത്താണ് മഹിപാല്‍ തക്കാളി കൃഷി ചെയ്തിരുന്നത്. ഏപ്രില്‍ 15-ന് ആരംഭിച്ച കൃഷിയില്‍നിന്ന് ജൂണ്‍ 15 മുതല്‍ വിളവ് ലഭിച്ചു തുടങ്ങി.
നൂറേക്കര്‍ ഭൂമിയുള്ള മഹിപാല്‍, നാലുവര്‍ഷം മുൻപാണ് നാല്‍പ്പതേക്കറില്‍ തക്കാളിയും മറ്റ് പച്ചക്കറികളും കൃഷിചെയ്യാൻ ആരംഭിച്ചത്. ബാക്കിയുള്ള സ്ഥലത്ത് നെല്‍ക്കൃഷിയാണ് ചെയ്യുന്നത്. 25 കിലോയില്‍ അധികം വരുന്ന ഏകദേശം 7,000 പെട്ടികള്‍ ഇതിനകം വിറ്റിട്ടുണ്ടെന്ന് മഹിപാല്‍ പറയുന്നു.