ബര്‍ലിൻ: ജര്‍മനിയിലെ എട്ടുവയസുകാരനായ ജാര്‍ണെ എന്ന സ്‌കൂള്‍ വിദ്യാര്‍ഥിക്ക് മണ്ണില്‍ നിന്ന് ഒരു വെള്ളിനാണയം കിട്ടി. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ ആ നാണയത്തിന്‍റെ ചരിത്രമറിഞ്ഞവര്‍ അദ്ഭുതപ്പെട്ടു.
രണ്ടാം നൂറ്റാണ്ടില്‍ ഉപയോഗത്തിലിരുന്ന പുരാതന റോമന്‍ ഡെനാറിയസ് നാണയം ആയിരുന്നു അത്. 1,800 വര്‍ഷത്തെ പഴക്കം! പുരാവസ്തു ഗവേഷകനായ ഉട ഹാലെയാണ് നാണയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തിയത്. പണപ്പെരുപ്പത്തിന്‍റെ കാലത്തു നിര്‍മിക്കപ്പെട്ടതിനാല്‍ വളരെ ചെറിയ അളവിലുള്ള വെള്ളിമാത്രമാണ് നാണയത്തില്‍ ഉപയോഗിച്ചിട്ടുള്ളത്.
നാണയത്തിന്‍റെ ഭാരം ഒരു ഔണ്‍സില്‍ താഴെ മാത്രം. എഡി 161 മുതല്‍ എഡി 180 വരെ റോമാ സാമ്രാജ്യം ഭരിച്ചിരുന്ന മാര്‍ക്കസ് ഔറേലിയസ് ചക്രവര്‍ത്തിയുടെ കാലത്താണു പുതുതായി കണ്ടെത്തിയ നാണയം നിര്‍മിച്ചത്. നാണയം കണ്ടെത്തിയ ജര്‍മനിയുടെ പ്രദേശം റോമൻ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്നില്ല. അതുകൊണ്ടുതന്നെ കണ്ടെത്തല്‍ അസാധാരണമാണ്.
ബാര്‍ട്ടര്‍ സമ്ബ്രദായപ്രകാരമോ, കൂലിപ്പടയാളികള്‍ക്കുള്ള പണമോ ആയി നാണയങ്ങള്‍ റോമാ സാമ്രാജ്യത്തിന്‍റെ അതിര്‍ത്തിക്കപ്പുറത്തേക്കു വന്നിരിക്കാമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.