ന്യൂഡല്‍ഹി: ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങിയ ഇന്ത്യൻ വനിതാ സ്പ്രിന്റര്‍ ദ്യുതി ചന്ദിന് വിലക്ക്. താരത്തിന് നാല് വര്‍ഷത്തെ വിലക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
എ സാംപിള്‍ പരിശോധനയില്‍ ശരീരത്തില്‍ ഉത്തേജക സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ ബി സാംപിള്‍ പരിശോധനയിലും മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. 2023 ജനുവരി മൂന്ന് മുതലാണ് വിലക്കിന്റെ കാലാവധി.
രാജ്യത്തെ ഏറ്റവും വേഗമേറിയ വനിതയാണ് ദ്യുതി. കഴിഞ്ഞ ഡിസംബര്‍ 5ന് ഭുവനേശ്വറില്‍ വച്ചായിരുന്നു ദ്യുതിയെ പരിശോധനയ്ക്ക് വിധേയയാക്കിയത്. എ സാംപിള്‍ പരിശോധനയില്‍ ശരീരത്തിലെ പേശികള്‍ക്ക് കരുത്തും സ്റ്റാമിനയും വര്‍ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഉത്തേജക മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതിനാല്‍ താരത്തിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയാണ് (നാഡ) പ്രൊവിഷനല്‍ സസ്പെൻഷനു നടപടിയെടുത്തത്.