ന്യൂഡല്‍ഹി: വര്‍ഗീയ സംഘര്‍ഷമുണ്ടായ ഹരിയാണയിലെ നൂഹില്‍ ഒരു മതവിഭാഗത്തില്‍പ്പെട്ടവരുടെ നിര്‍മ്മാണങ്ങളാണ് തെരെഞ്ഞുപിടിച്ച് പൊളിച്ചു മാറ്റിയത് എന്ന ആരോപണം നിഷേധിച്ച് ജില്ലാ ഭരണകൂടത്തിന്റെ സത്യവാങ്മൂലം.
നൂഹിലെ ഡെപ്യുട്ടി കമ്മീഷണര്‍ ദിരേന്ദ്ര ഖഡ്ഗത പഞ്ചാബ് ആൻഡ് ഹരിയാണ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ആരോപണം നിഷേധിച്ചത്. പൊളിച്ചുമാറ്റലില്‍ വര്‍ഗീയമായ വേര്‍തിരിവ് നടത്തിയെന്ന ആരോപണം ജില്ലാ ഭരണകൂടം നിഷേധിച്ചു.
അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ എടുത്ത നടപടി 354 പേരെ ബാധിച്ചതായി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതില്‍ 283 പേര്‍ മുസ്ലിങ്ങളും, 71 പേര്‍ ഹിന്ദുക്കളുമാണ്. 38 കടകള്‍ പൊളിച്ചു മാറ്റിയതില്‍ 55 ശതമാനവും ഹിന്ദുക്കളുടേതാണ്. ബാക്കി 45 ശതമാനം മുസ്ലിങ്ങളുടേത് ആണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നുഹ് പൊളിക്കല്‍ ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചാണോ എന്ന് പഞ്ചാബ് – ഹരിയാണ ഹൈകോടതി ആരാഞ്ഞു. പൊളിക്കല്‍ നടപടികള്‍ നിറുത്തി വയ്ക്കാനും ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.