കൊച്ചി: കൃഷിക്കൊപ്പം കളമശ്ശേരി കാര്‍ഷികോത്സവം രണ്ടാം ദിനത്തിലേക്ക് കടക്കുമ്ബോള്‍ ജൈവ ഉത്പന്നങ്ങളുമായി സജീവമായിരിക്കുകയാണ് മേളയിലെ വിപണന സ്റ്റാളുകള്‍.
കളമശ്ശേരിയുടെ മണ്ണില്‍ വിളഞ്ഞ ഗുണമേന്മയുള്ള പച്ചക്കറികളും നാട്ടില്‍ തന്നെ ഉല്പാദിപ്പിക്കുന്ന മൂല്യവര്‍ദ്ധിത വസ്തുക്കളും വാങ്ങുന്നതിനും നിരവധി ആളുകളാണ് കാര്‍ഷികോത്സവത്തിന്റെ വിപണന സ്റ്റാളുകളിലേക്ക് എത്തുന്നത്.
60 സ്റ്റാളുകളാണ് കാര്‍ഷികോത്സവ വേദിയില്‍ ഒരുക്കിയിരിക്കുന്നത്. കളമശ്ശേരി മണ്ഡലത്തിലെ കൃഷിയിടങ്ങളില്‍ ഉത്പാദിപ്പിച്ച വിഭവങ്ങള്‍ വില്‍പനക്കെത്തിക്കാൻ വഴിയൊരുക്കി വേദിയില്‍ ആദ്യം തന്നെ സജ്ജീകരിച്ചിരിക്കുന്ന നാട്ടുചന്തയാണ് കാര്‍ഷികോത്സവത്തിന്റെ പ്രധാന ആകര്‍ഷണം. മണ്ഡലത്തിലെ നാല് പഞ്ചായത്തുകളിലെയും രണ്ടു നഗരസഭകളിലെയും സഹകരണ സംഘങ്ങള്‍ വഴി കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ക്ക് വിപണി ഒരുക്കിയിരിക്കുകയാണ് ഇവിടെ.
കായ, ചേന, മത്തങ്ങ, ക്യാരറ്റ്, ക്യാബേജ്, വഴുതനങ്ങ, കുമ്ബളങ്ങ, പീച്ചിങ്ങ,പടവലങ്ങ തുടങ്ങിയ എല്ലാം വിധ പച്ചക്കറികളും ഇവിടെയുണ്ട്. കരുമാലൂര്‍, ഈസ്റ്റ് കടുങ്ങല്ലൂര്‍, പടിഞ്ഞാറെ കടുങ്ങല്ലൂര്‍, മുപ്പത്തടം, വെളിയത്തുനാട്, മാഞ്ഞാലി, കുന്നുകര, നീറിക്കോട്, ആലങ്ങാട്, കൊങ്ങോര്‍പ്പള്ളി, കളമശ്ശേരി, ഏലൂര്‍, ഏലൂക്കര, ഇടപ്പള്ളി വടക്കുംഭാഗം, തൃക്കാക്കര, ചെറു കടപ്പുറം തുടങ്ങിയ സഹകരണ ബാങ്കുകളുടെ കീഴിലുള്ള സഹകരണ സംഘങ്ങളിലെ കര്‍ഷകര്‍ ഉത്പാദിപ്പിച്ച പച്ചക്കറികളാണ് വിപണിയില്‍ ഉള്ളത്.
മണ്ഡലത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള സ്വയം സഹായ സംഘങ്ങളുടെ 17 സ്റ്റാളുകള്‍ മേളയിലുണ്ട്. വിവിധ സഹകരണ സംഘങ്ങള്‍ ഉല്പാദിപ്പിക്കുന്ന മൂല്യവര്‍ദ്ധിത വസ്തുക്കള്‍ക്കും വിപണന സാധ്യത ഒരുക്കുകയാണ് കാര്‍ഷികോത്സവം.
കടുങ്ങല്ലൂരിന്റെ സ്വന്തം കുത്തരിയും, മാഞ്ഞാലി സഹകരണ ബാങ്കിന്റെ കൂവ കൊണ്ടുള്ള വിവിധ ഉത്പന്നങ്ങളും വെളിയത്തുനാട് സഹകരണ ബാങ്കിന്റെ ചക്ക , കൂണ്‍ എന്നിവ കൊണ്ടുള്ള ഉത്പന്നങ്ങളും, കുന്നുകര സര്‍വീസ് സഹകരണ ബാങ്കിന്റെ കായ, കപ്പ എന്നിവ കൊണ്ടുള്ള മൂല്യ വര്‍ദ്ധിത വസ്തുക്കളും വിപണന സ്റ്റാളുകളിലുണ്ട്. കൊങ്ങോര്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിന്റെ അഗ്രി എംപോറിയവും ഇടപ്പള്ളി വടക്കുംഭാഗം സഹകരണ ബാങ്കിന്റെ മാലിന്യങ്ങളില്‍ നിന്ന് ജൈവവള ഉല്‍പാദനത്തെ കുറിച്ചുള്ള പ്രദര്‍ശന സ്റ്റാളും കാര്‍ഷികോത്സവത്തിനുണ്ട്.
മണ്ഡലത്തിലെ സഹകരണ സംഘങ്ങള്‍ കൂടാതെ സംസ്ഥാനത്ത് മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച പള്ളിയാക്കല്‍, ഒക്കല്‍, ഭരണിക്കാവ്, വാരപ്പെട്ടി, പള്ളിപ്പുറം തുടങ്ങിയ സഹകരണ ബാങ്കുകളുടെയും സ്റ്റാളുകളും കാര്‍ഷികോത്സവത്തിനുണ്ട് . സഹകരണ സംഘങ്ങളുടെ കൂടാതെ കൈത്തറി, ഗാന്ധി വ്യവസായ ബോര്‍ഡ്, കയര്‍ ബോര്‍ഡ്, വ്യവസായ വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളുടെ സ്റ്റാളുകളും, സ്വകാര്യ സ്ഥാപനങ്ങളുടെ വിപണികളും സജ്ജീകരിച്ചിട്ടുണ്ട്.
സമീകൃതാഹാരം, ചക്ക, കിഴങ്ങ്, അരി – ഗോതമ്ബ്, മില്ലറ്റ്, ആദിവാസി തനത് വിഭവങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള ഭക്ഷ്യമേള മറ്റൊരാകര്‍ഷണമാണ്. കേരളത്തിന്റെ തനത് രുചകളെ പരിചയപ്പെടുത്തുന്ന ഭക്ഷണ വിഭവങ്ങളോട് കൂടിയുള്ള ഭക്ഷ്യ മേള വരും ദിവസങ്ങളില്‍ കാര്‍ഷികോത്സവത്തിന്റെ മാറ്റുകൂട്ടും.