തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയെ ജയില്‍ മാറ്റി. അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്ന ഗ്രീഷ്മയെ മാവേലിക്കര സ്പെഷ്യല്‍ ജയിലിലേയ്‌ക്കാണ് മാറ്റിയത്.
സഹതടവുകാരുടെ പരാതിയെ തുടര്‍ന്നാണ് ഗ്രീഷ്മ ഉള്‍പ്പെടെയുള്ള രണ്ട് തടവുകാരെ മാറ്റിയത്. കേസില്‍ അറസ്റ്റിലായത് മുതല്‍ അട്ടക്കുളങ്ങര ജയിലിലാണ് ഗ്രീഷ്മ കഴിഞ്ഞിരുന്നത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 14നാണ് തമിഴ്നാട് പളുകലിലുള്ള വീട്ടില്‍ വച്ച് കാമുകനായ ഷാരോണിനെ ഗ്രീഷ്മ കഷായത്തില്‍ വിഷം കലക്കി നല്‍കിയത്. ശാരീരികാസ്വാസ്ഥ്യം നേരിട്ട ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ദിവസങ്ങളോളം അവശതകളോട് പൊരുതി ഒടുവില്‍ ഒക്‌ടോബര്‍ 25ന് ഷാരോണ്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
കാമുകിയായ ഗ്രീഷ്മയെ മരണമൊഴിയില്‍ പോലും ഷാരോണ്‍ സംശയിച്ചിരുന്നില്ല. പാറശാല പൊലീസ് സാധാരണ മരണമെന്ന നിഗമനത്തിലെത്തിയിരുന്നു. എന്നാല്‍ പിന്നീട് പ്രത്യേക അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിനും അന്വേഷണത്തിനുമൊടുവില്‍ ഗ്രീഷ്മ വിഷം കൊടുത്ത് ഷാരോണിനെ വധിക്കുകയായിരുന്നുവെന്ന് കണ്ടെത്തി.
മറ്റൊരാളെ വിവാഹം കഴിക്കുന്നതിന് ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കൊലപാതകം. ഗ്രീഷ്മയെ രക്ഷിക്കാൻ അമ്മയും അമ്മാവനും ശ്രമിച്ചുവെന്ന പൊലീസ് കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഇവരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.